തിരുവനന്തപുരം - പ്രതിപക്ഷം നിയമസഭയിൽ ഏതു വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്റെ മുൻഗണനാക്രമങ്ങൾ നിശ്ചയിക്കുന്നത് അതത് ബോഡികളാണെന്നും മാധ്യമ റിപ്പോർട്ടുകൾ അടക്കം സ്വാഭാവികമായും അതിൽ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇന്നലെ സഭയിൽ ബില്ലുകളുടെ ചർച്ചയായിരുന്നു. അതിനിടയിൽ സഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാനാവില്ലായിരുന്നു. ഇന്നലെ രാവിലെയാണ് വാർത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തിരുന്നു. ഇന്ന് രണ്ട് വിഷയങ്ങളുണ്ടായിരുന്നു. ഇതിൽ നോട്ടീസ് കൊടുത്താൽ റിജക്റ്റ് ചെയ്യുമായിരുന്നു. അഴിമതിയെക്കുറിച്ച് ഉന്നയിക്കാൻ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂർ വിഷയത്തിൽ നിലപാടെടുത്തു. അഴിമതിയാരോപണം റൂൾ 50 പ്രകാരം അവതരിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്നതിനാലാണ് അവതരിപ്പിക്കാതിരുന്നതെന്നും യു.ഡി.എഫാണ് എന്ത് വേണമെന്ന് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമാണ്. കമ്പനിയുമായി കരാർ ഉണ്ടാക്കിയത് തെറ്റായ രീതിയിൽ പണം കൈപ്പറ്റുന്നതിനാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, രാഷ്ട്രീയ പാർട്ടികൾ വ്യവസായികളിൽ നിന്ന് സംഭാവന വാങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. അത് ഏതെങ്കിലും അന്യായത്തിന് കൂട്ടുനിൽക്കാനല്ല. സംസ്ഥാനത്തിന്റെ കെ.എസ്.ഐ.ഡി.സിക്ക് കൂടി പങ്കാളിത്തമുള്ള ബിസിനസ് നടത്തുന്ന വ്യവസായിയാണ് കർത്ത. അയാളിൽ നിന്നും സംഭാവന വാങ്ങിയതിൽ യാതൊരു തെറ്റുമില്ലെന്നും യു.ഡി.എഫ് നേതാക്കളുടെ പുറത്തുവന്ന പേരുകൾ ചൂണ്ടിക്കാട്ടിയപ്പോൾ വി.ഡി സതീശൻ പറഞ്ഞു.
പാർട്ടി ചുമതലപ്പെടുത്തിയവരാണ് സി.എം.ആർ.എലിൽനിന്നും പണം വാങ്ങിയത്. കെ.പി.സി.സി നിർദ്ദേശ പ്രകാരമാണ് അപ്രകാരം ചെയ്തത്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യവസായികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും വിദേശ മലയാളികളിൽനിന്നും ഫണ്ട് സ്വീകരിക്കാറുണ്ട്. അത് പ്രവർത്തനത്തിന് ആവശ്യമാണ്. ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർട്ടിയാണ് പണം പിരിക്കാൻ ചുമതലപ്പെടുത്തിയത്. അന്യായങ്ങൾക്ക് കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.