തിരുവനന്തപുരം- സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. പേര് മാറ്റുന്നതിനായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(ബുധൻഃസഭയിൽ അവതരിപ്പിച്ചു. പ്രമേയം നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
'നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയിൽ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടത് 1956 നവംബർ 1-നാണ്. കേരളപ്പിറവി ദിനവും നവംബർ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ ശക്തമായി ഉയർന്നുവന്നിരുന്ന ആവശ്യമാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.