Sorry, you need to enable JavaScript to visit this website.

പ്രതിഷേധവുമായി ഡി എം ഒ ഓഫീസില്‍ കുത്തിയിരുന്ന ഹര്‍ഷിനയെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു

ഫയല്‍ ചിത്രം


കോഴിക്കോട് - തന്റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയ ഹര്‍ഷിനയെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അടക്കം ഇവര്‍ക്കൊപ്പം പ്രതിഷേധിച്ച പന്ത്രണ്ട് പേരെയും നടക്കാവ് പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയതെന്ന പോലീസിന്റെ കണ്ടെത്തല്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇന്നലെ തള്ളിയിരുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഡി എം ഒ ഡോ. കെ.കെ.രാജാറാമിന് കൈമാറുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരരംഗത്തുള്ള ഹര്‍ഷിനയും അവരോടൊപ്പമുള്ളവരും ഡി എം ഒ യെ കാണാനെത്തിയത്. ഡി എം ഒ സ്ഥലത്തില്ലാത്തതിനാല്‍ ഇവര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. ഇവരോട് പ്രതിഷേധം അവസാനിപ്പിച്ച് ഇവിടെ നിന്ന് പോകാന്‍ പോലീസ് ആവശ്യപ്പെങ്കിലും ഹര്‍ഷിന തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇവരെ ബലം പ്രയോഗിച്ച് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്. കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എം ആര്‍ ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മെഡിക്കല്‍ കോളേജിലെ മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാമത്തെ പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡി എം ഒയ്ക്ക് കൈമാറിയിരുന്നു. തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതും പോലീസിന്റെ കണ്ടെത്തല്‍ തള്ളിയതും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളം ഹര്‍ഷിനയ്ക്ക് കഠിന വേദന അനുഭവിക്കേണ്ടി വന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുത്തി നില്‍ക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷിന കഴിഞ്ഞ കുറേ മാസങ്ങളായി സമരരംഗത്താണ്.

 

Latest News