ഇടുക്കി-ഉപ്പുതറ പ്രദേശത്ത് പുലിയെ കണ്ടതായി യുവാക്കൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ഏലത്തിനും കപ്പക്കും കാവൽ കിടക്കാനായി എത്തിയപ്പോഴാണ് പുലി പോലുള്ള മൃഗത്തെ കണ്ടതായി പുതുക്കട നിലക്കൽ സരിലാലും ബന്ധുവും പറയുന്നത്. 23 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി വക ഭൂമിയിലാണ് സരിലാൽ കൃഷി നടത്തുന്നത്. ഏലം കൃഷിക്ക് ചുറ്റുമുള്ള തേയിലക്കിടയിൽ കാടുകൾ പന്തലിച്ചിരിക്കുന്നതിനാൽ വന്യമൃഗ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്.
സാമാന്യം വലിപ്പവും നീണ്ട വാലുമുള്ള പുലിക്ക് സമാനമായ മൃഗത്തെയാണ് കണ്ടതെന്നും ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. നേരം പുലർന്ന് ഏല തോട്ടത്തിലെത്തി പരിശോധിച്ചപ്പോൾ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകൾ കാണുകയും ചെയ്തു.
കഴിഞ്ഞ മാസം സമീപത്തെ മറ്റൊരു കർഷകനായ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ ഇത് ആരും ഗൗരവമായി എടുത്തിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജയിംസും പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിലും സ്ഥലത്തെത്തി. കാക്കത്തോട് സെക്ഷൻ ഫോറസ്റ്റർ വി ആർ നിശാന്ത് പരിശോധന നടത്തി. കാൽപ്പാടുകളുടെ ഫോട്ടോ ശാസ്ത്രീയ പരിശോധനക്കയച്ചു. ഫലം വന്നാൽ മാത്രമെ ഉറപ്പിച്ച് പറയാൻ കഴിയൂവെന്ന് നിശാന്ത് പറഞ്ഞു.