Sorry, you need to enable JavaScript to visit this website.

മലയാളി പെണ്‍കുട്ടികള്‍ സുരക്ഷിതരെന്ന് സൗദി പൗരന്‍; പിതാവ് വന്നാല്‍ വിട്ടുകൊടുക്കും

മലയാളി പെണ്‍കുട്ടികള്‍ സൗദി പൗരന്റെ വീട്ടില്‍ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം

റിയാദ് - വയനാട് സ്വദേശിനിയുടെ രണ്ട് പെണ്‍മക്കള്‍ തന്റെ സംരക്ഷണത്തില്‍ സുരക്ഷിതരാണെന്നും പിതാവ് നേരിട്ടെത്തിയാല്‍ അവരെ വിട്ടുകൊടുക്കാന്‍ തയാാറാണെന്നും അല്‍ഖോബാര്‍ റാകയിലെ സൗദി പൗരന്‍. കുട്ടികളെ വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ മാതാവും ഇന്ത്യന്‍ എംബസിയും ചുമതലപ്പെടുത്തിയതനുസരിച്ച് റിയാദ് മലപ്പുറം കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ സൗദി പൗരനെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിതാവുമായും സൗദി പൗരനുമായും സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് സാമൂഹിക പ്രവര്‍ത്തകരുടെ അടുത്ത ശ്രമം.
കഴിഞ്ഞ ദിവസം അല്‍ഖോബാര്‍, ദമാം പോലീസ് സ്റ്റേഷന്‍ മേധാവികളുമായി ബന്ധപ്പെട്ട സിദ്ദീഖ് കേസില്‍ ആവശ്യമായ സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് സൗദി പൗരനുമായും അവരുടെ കുടുംബവുമായും സംസാരിക്കാന്‍ അവസരം ലഭിച്ചത്. കുട്ടികളുടെ പിതാവാണ് തന്നെ മക്കളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ പിതാവിന് കുട്ടികളെ കൊണ്ടുപോകാമെന്നും സൗദി പൗരന്‍ അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ താല്‍കാലിക രേഖകള്‍ സൗദി പൗരന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം പിതാവുമായി ഇതുവരെ സംസാരിക്കാനായിട്ടില്ലെന്ന് സിദ്ദീഖ് പറഞ്ഞു.
വയനാട് സ്വദേശിനിയായ മര്‍യം ബീവിയെ 12 വര്‍ഷം മുമ്പാണ് സൗദിയില്‍ സ്വര്‍ണ വ്യാപാരിയായ ശ്രീലങ്കന്‍ പൗരന്‍ യഹ്‌യ നാട്ടില്‍ വെച്ച്  വിവാഹം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ദമാമിലേക്ക് കൊണ്ടുവന്ന് പത്ത് വര്‍ഷത്തോളം താമസിപ്പിച്ചു.
സൗദി പൗരനും ശ്രീലങ്കക്കാരന്‍ യഹ്‌യയും രണ്ട് ആഫ്രിക്കക്കാരും പങ്കാളികളായി സ്വര്‍ണ വ്യാപാരം നടത്തുകയായിരുന്നു. ബിസിനസില്‍ മാന്ദ്യം നേരിട്ടതോടെ ആഫ്രിക്കന്‍ വ്യാപാരികള്‍ വലിയൊരു സംഖ്യയുമായി മുങ്ങി. ഇതോടെ തന്റെ ഭര്‍ത്താവുമായി കൂടുതല്‍ സഹകരിച്ച സൗദി പൗരന്‍ രണ്ട് പെണ്‍മക്കളായ അല്‍മാസ്, ദാന എന്നിവരെ തന്ത്രപരമായി കൈക്കലാക്കുകയായിരുന്നുവെന്നാണ് കുട്ടികളുടെ മാതാവ് പറയുന്നത്. ആഫ്രിക്കന്‍ വ്യാപാരികള്‍ തട്ടിയെടുത്ത പണവും ശ്രീലങ്കന്‍ സ്വദേശി നല്‍കാനുള്ള മൂന്ന് ലക്ഷം റിയാലും ലഭിച്ചാല്‍ മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളുവെന്നാണ് ഇയാളുടെ നിലപാട്. ഇതിനിടെ ശ്രീലങ്കന്‍ പൗരന്‍ ഭാര്യയേയും മറ്റു നാല് മക്കളെയും വയനാട്ടിലേക്ക് അയച്ച് ദമാമില്‍ തന്നെ തുടരുകയും ചെയ്തു. മൂന്ന് ലക്ഷം റിയാലിന് പുറമെ കുട്ടികളെ സംരക്ഷിച്ചതിന് ഒരു കുട്ടിക്ക് പ്രതിമാസം 5,000 റിയാല്‍ എന്ന തോതിലുള്ള സംഖ്യയും സൗദി പൗരന്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ സിദ്ദീഖുമായി സംസാരിച്ചപ്പോഴും ശ്രീലങ്കക്കാരനായ യഹ്‌യ നല്‍കാനുള്ള പണത്തെ കുറിച്ച് ഇയാള്‍ പറഞ്ഞിട്ടുണ്ട്.
പത്ത് മാസം മുമ്പ് സൗദിയിലെത്തിയ മാതാവ് മര്‍യം കുട്ടികളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗദി പൗരന്‍ അനുവദിച്ചിരുന്നില്ല. കുട്ടികളുടെ മാതാവും ബന്ധുക്കളും റിയാദ് കെ.എം.സി.സി കല്‍പറ്റ മണ്ഡലം നേതാക്കളായ ആബിദ്, ജാസര്‍ കോൡച്ചാല്‍ എന്നിവരുമായി ബന്ധപ്പെട്ടതനുസരിച്ച് ഇവര്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍ക്ക് കേസ് സംബന്ധിച്ച വിവരം കൈമാറുകയായിരുന്നു. കുട്ടികളുടെ മാതാവും ഇന്ത്യന്‍ എംബസിയും കേസില്‍ ഇടപെടാന്‍ സിദ്ദീഖ് തുവ്വൂരിനെയാണ് ഏല്‍പ്പിച്ചത്. കെ.എം.സി.സി നേതാവ് ഹബീബും സിദ്ദീഖിനെ സഹായിക്കാന്‍ രംഗത്തുണ്ട്.


 

 

 

Latest News