Sorry, you need to enable JavaScript to visit this website.

ആലുവ കൊലപാതകം; അസ്ഫാക്കിന്റെ വിവരങ്ങള്‍ തേടി കേരള പോലീസ് ബിഹാറിലേക്ക്

കൊച്ചി-ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡല്‍ഹിയിലും അന്വേഷണം തുടങ്ങി. അസ്ഫാകിന്റെ കുടുംബമുള്ള ബീഹാറിലെ ആരാര്യ ജില്ലയിലെത്തി പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കും. ഡല്‍ഹിയിലേക്കുള്ള സംഘം ഗാസിപൂരിലെ കേസിനൊപ്പം കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധനയുമാണ് അന്വേഷണ സംഘം നടത്തുക. ആലുവയില്‍ കുട്ടി കൊല്ലപ്പെട്ട ദിവസം പുനരാവിഷ്‌കരിച്ചുള്ള തെളിവെടുപ്പ് തിങ്കളാഴ്ച നടത്താനാണ് തീരുമാനം.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ഡല്‍ഹി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Latest News