Sorry, you need to enable JavaScript to visit this website.

മുംബൈ ഹൈക്കോടതി ജഡ്ജ് ചമഞ്ഞ് റിസോര്‍ട്ടില്‍ താമസിച്ച് മുങ്ങാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മുംബൈ- ഹൈക്കോടതി ജഡ്ജ് എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി ദേവ്‌കോട്ട് (24) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. 

മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോര്‍ഡ് ഘടിപ്പിച്ച് ബീക്കണ്‍ ലൈറ്റ് വെച്ച ഇന്നോവ കാറില്‍ രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ചെറായി ബീച്ച് റിസോര്‍ട്ടില്‍ എത്തിയത്. ഇയാളോടൊപ്പം മൂന്ന് യുവാക്കളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച സംഘത്തെ റിസോര്‍ട്ടുടമ തടഞ്ഞുവെക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. 

ജുഡീഷ്യല്‍ ഓഫീസറാണെന്ന് അവകാശപ്പെട്ട് ഫോട്ടോ ഷൂട്ട് നടത്താന്‍ ഫ്രീലാന്‍സ് ഫോട്ടൊഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും വാഹനം അയച്ചു കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവര്‍ പറയുന്നത്. സമാന രീതിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് തരപ്പെടുത്തിയതാണ് വാഹനം എന്നാണ് ഡ്രൈവര്‍ പറയുന്നത്. 

മുംബയില്‍ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വരത്ത് വി. ഐ. പിയായി എത്തുകയും തുടര്‍ന്ന് ചെറായി ബീച്ചിലെത്തി റിസോര്‍ട്ടില്‍ താമസിച്ചു വരികയുമായിരുന്നു. പോലീസ് പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നത് വ്യാജ ജഡ്ജ് ആണെന്ന് മറ്റുള്ളവര്‍ പോലും അറിഞ്ഞത്. റിസോര്‍ട്ടുടമയുടെ പരാതിയില്‍ മുനമ്പം പോലീസ് കേസെടുത്തു.

Latest News