Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാനിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നത് കള്ളക്കഥ, വട്ടം കറങ്ങി പോലീസ്

കണ്ണൂർ - ഒമ്‌നി വാനിലെത്തിയ നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പത്താം ക്ലാസുകാരിയുടെ  പരാതി നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സ്‌കൂളിൽ പോകാതിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന് അറിഞ്ഞതോടെയാണ് ഒരു നാടിന്റെ ആശങ്ക ഒന്നാകെ അയഞ്ഞത്.
ഇന്നലെ രാവിലെ 8.45 ഓടെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോൾ വഴിയിൽ വച്ച് കറുത്ത ഒമ്‌നി വാനിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പതിനഞ്ചുകാരി പരാതിപ്പെട്ടത്. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന റോഡിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി അവകാശപ്പെട്ടിരുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും പോലീസും പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
എന്നാൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പെൺകുട്ടി പറഞ്ഞ റോഡിലേക്ക് ഈ സമയത്ത് ഒരു ഒമ്‌നി വാൻ പോലും കടന്നു പോയതായി കണ്ടില്ല. കുഞ്ഞിപ്പള്ളിയിലെ യൂണിറ്റി സെന്ററിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ഈ കാര്യം വ്യക്തമായെന്ന് എ.സി.പി ടി.കെ രത്‌നകുമാർ പറഞ്ഞു. രാവിലെ എട്ടു മുതൽ 11.30 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. പെൺകുട്ടി പറഞ്ഞ സമയത്ത് കുഞ്ഞിപ്പള്ളിയിൽ കൂടി ഒരു ഒമ്‌നി വാൻ മാത്രമാണ് കടന്ന് പോയത്. എന്നാൽ ആ വാഹനമാകട്ടെ പെൺകുട്ടി പറഞ്ഞ പള്ളിക്കുന്നിലേക്ക് പോകുന്ന റോഡിലേക്ക് കയറാതെ നേരെ പോവുകയായിരുന്നു. ഇത് തൊട്ടടുത്തുളള സ്‌കൂളിലെ വാഹനമാണെന്ന് പിന്നീട് വ്യക്തമായി. ഈ വാഹനത്തിന്റെ നിറം പെൺകുട്ടി പറഞ്ഞതുപോലെ കറുപ്പായിരുന്നില്ല. ഈ വാഹനത്തിന്റെ ഡ്രൈവറിൽ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.
അന്വേഷണം ഇത്രയും എത്തിയപ്പോഴാണ് പോലീസ് പെൺകുട്ടിയിൽ നിന്ന് വീണ്ടും കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് താൻ വെറുതെ പറഞ്ഞതാണെന്ന് പെൺകുട്ടി സമ്മതിച്ചത്. എ.സി.പി ടി.കെ രത്‌നകുമാർ, സിറ്റി പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, ടൗൺ പൊലീസ് എസ്.ഐ സി.എച്ച് നസീബ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം ഇല്ലാത്ത അക്രമികൾക്കായി പോലീസ് വട്ടംകറങ്ങിയത്.

Latest News