അമ്പലപ്പുഴ-എച്ച്. സലാം എംഎൽഎ സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സിപിഎമ്മിന്റെ ചേതനാ പാലിയേറ്റിവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്.സൊസൈറ്റി രൂപീകരിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം. മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പരാതിയിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. അമ്പലപ്പുഴ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീകുമാറാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്.
2015 ഡിസംബർ 30 നാണ് സലാം സെക്രട്ടറിയായ സൊസൈറ്റി രൂപീകരിക്കുന്നത്. മെഡിക്കൽ കോളജിന്റെ അനുമതിയോടെ ചേതനയിൽ 500 തരം രോഗനിർണയ പരിശോധനകൾ നടത്തുന്നുണ്ട്. കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ചേതനയുടെ കീഴിൽ നടക്കുന്നത്. സലാം 22 ലക്ഷം രൂപ എടുത്തതായി ചേതനയുടെ ട്രഷറർ ഗുരുലാൽ ആരോപണം ഉന്നയിച്ചിരുന്നതായും പരാതിയിൽ പറയുന്നു. രേഖകൾ സഹിതം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ച പരാതി കഴിഞ്ഞ 15 ന് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുള്ള പാർട്ടി തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പ്രസാദിനാണ് അന്വേഷണ ചുമതല.