കാസർഗോഡ് - മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.സി ഖമറുദ്ദീൻ അടക്കമുള്ളവർ പ്രതികളായ കാസർക്കോട്ടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്നും ഇതിനെതിരേ കേസ് ഫയൽ ചെയ്യുമെന്നും നടനും അഭിഭാഷകനുമായ സി ഷുക്കൂർ വക്കീൽ പറഞ്ഞു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതിയായ കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ, ഷുക്കൂർ വക്കീൽ ഉൾപ്പടെ നാല് പേർക്കെതിരെ കോടതി നിർദേശാനുസരണം മേൽപ്പറമ്പ് പോലീസ് വ്യാജ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ വിശദാംശങ്ങളുമായും കേസിൽ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ഷുക്കൂർ വക്കീൽ വ്യക്തമാക്കിയത്.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടർ ബോർഡിൽ അംഗമാക്കാൻ 2013-ൽ വ്യാജ സത്യവാങ്ങ്മൂലം സമർപ്പിച്ചുവെന്നാണ് പരാതി. അന്നത്തെ നോട്ടറി അഭിഭാഷകനായിരുന്ന ഷുക്കൂറാണ് സത്യവാങ്ങ്മൂലത്തിൽ ഒപ്പിട്ടതെന്നുമാണ് പരാതിയിലുള്ളത്. ഇതേ തുടർന്നാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. എന്നാൽ, പുറത്തുവന്ന രേഖകൾ താൻ സാക്ഷ്യപ്പെടുത്തിയതല്ലെന്ന് അഡ്വ. ഷുക്കൂർ വക്കീൽ ആവർത്തിച്ചു വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പിൽ താൻ വേട്ടക്കാർക്കാർക്കെതിരെ തിരിഞ്ഞ്, ഇരകൾക്കൊപ്പം നിന്ന് പോരാടിയതിനാണ് തന്നെ താറടിക്കാൻ ശ്രമം നടക്കുന്നത്. മേൽപ്പറമ്പ് പോലീസിന്റെ അന്വേഷണം പൂർത്തിയായാൽ താൻ കേസ് ഫയൽ ചെയ്യുമെന്നും ഷുക്കൂർ വക്കീൽ പ്രതികരിച്ചു.