തിരുവനന്തപുരം- ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചുവെന്നും പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് ഇത് ചെയ്തതെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. അതേസമയം, കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. എഫ്.ഐ.ആറിലും ആർക്കെതിരെയും പരാമർശമില്ല.
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തിരുന്നു. മൈക്ക്, ആംപ്ലിഫയർ, കേബിൾ എന്നിവ പരിശോധിച്ച ശേഷമാണ് പോലീസിന്റെ വിലയിരുത്തൽ.
അതേസമയം, മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെ മൈക്കും ആംപ്ലിഫയറും കേബിളും പോലീസ് തിരിച്ചുനൽകി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ തിരിച്ചുനൽകിയത്. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു. തുടർ നടപടി ഉണ്ടാകില്ലെന്നും ഉടമയ്ക്ക് പൊലീസ് ഉറപ്പ് നൽകി. എസ്.വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനാണ് മുഴുവൻ ഉപകരണങ്ങളും കന്റോൺമെന്റ് പോലീസ് തിരികെ നൽകയത്. സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ ആംപ്ലിഫയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പരിശോധിച്ചു. മൈക്ക് തകരാർ മനഃപൂർവമല്ലെന്ന് ഉടമ വ്യക്തമാക്കിയിരുന്നു. വലിയ തിരക്കിൽ ആളുകളുടെ കൈ തട്ടിയതിനെത്തുടർന്നായിരുന്നു മൈക്ക് ഏതാനും സെക്കന്റ് പണിമുടക്കിയത് എന്ന് ഉടമ വ്യക്തമാക്കിയിരുന്നു.