Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് സ്വദേശികളായ വനിതകളെ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി- തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി  അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി തിരുവെരുമ്പൂര്‍ മുഹമ്മദ് ഹനീബ (42)യെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂലൈ 17ന് ആണ് വിദേശത്തേക്ക് കടത്താന്‍ ഏഴ് യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഇതിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരികെയാണ്.

ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തിരിച്ചിറപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി പാസ്‌പോര്‍ട്ട്, വിസ, ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം എന്നിവ ഇവര്‍ ശരിയാക്കിക്കൊടുക്കും. ദുബൈയിലേക്കുള്ള വിസിറ്റ് വിസയയുമാണ് വിമാനത്താവളത്തിലെത്തിക്കുന്നത്. 

ദുബൈയിലെത്തിയ ശേഷം കുവൈത്ത് വിസയടിച്ച പേജ് പാസ്‌പോര്‍ട്ടില്‍ തുന്നിച്ചേര്‍ത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്ക് കുവൈത്തില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെന്നാണ് പ്രതികള്‍ പറയുന്നത്. 

കുവൈത്തില്‍ എത്തിച്ച ശേഷം അവിടത്തെ ഏജന്റിന് കൈമാറുകയായിരുന്നു ലക്ഷ്യം. മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

ഡി. വൈ. എസ്. പി വി. രാജീവ്, എസ്. ഐമാരായ സന്തോഷ് ബേബി, എന്‍. സാബു, എ. എസ്. ഐ ഇ. ബി. സുനില്‍ കുമാര്‍, എസ്. സി. പി. ഒമാരായ പി. ആര്‍. ശ്രീരാജ്, എന്‍. എസ്. സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News