Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളർച്ച സൗദിയിൽ

റിയാദ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻകൈയെടുത്ത് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ആരംഭിച്ച ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2015 മുതൽ 2022 വരെയുള്ള ഏഴു വർഷക്കാലത്ത് സൗദി അറേബ്യ 66 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണിത്. 2015 ൽ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 669.5 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇത് 1.11 ട്രില്യൺ ഡോളറായി ഉയർന്നു. പരിഷ്‌കരണങ്ങളും വൻകിട പദ്ധതികളും നടപ്പാക്കുന്നത് വേഗത്തിലാക്കിയതോടെ പതിനൊന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം സൗദി അറേബ്യ കൈവരിച്ചത്. പ്രാദേശിക, അന്തർദേശീയ ഏജൻസികളും സ്ഥാപനങ്ങളും പ്രതീക്ഷിച്ചതിലും ഉയർന്ന വളർച്ച കഴിഞ്ഞ കൊല്ലം കൈവരിക്കാൻ സാധിച്ചു. 
ലോക ബാങ്ക് റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യക്ക് പിന്നിൽ ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിച്ച രണ്ടാമത്തെ രാജ്യം റഷ്യയാണ്. ഏഴു വർഷത്തിനിടെ റഷ്യ 64 ശതമാനം വളർച്ച നേടി. മൂന്നാം സ്ഥാനത്തുള്ള ചൈന 62 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ ചൈനയുടെ മൊത്തം ആഭ്യന്തരോൽപാദനം 11.1 ട്രില്യൺ ഡോളറിൽ നിന്ന് 17.96 ട്രില്യൺ ഡോളറായി ഉയർന്നു. 2020 ഒഴിച്ചുനിർത്തിയാൽ 50 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം കാഴ്ചവെച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ 61 ഉം അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യ 53 ഉം ആറാം സ്ഥാനത്തുള്ള അമേരിക്ക 40 ഉം ശതമാനം സാമ്പത്തിക വളർച്ച നേടി. 
കാനഡ 37 ഉം നെതർലാന്റ്‌സ് 29 ഉം ഓസ്‌ട്രേലിയ 24 ഉം ജർമനി 21 ഉം മെക്‌സിക്കോ 21 ഉം സ്‌പെയിൻ 17 ഉം സ്വിറ്റ്‌സർലാന്റ് 16 ഉം ഫ്രാൻസ് 14 ഉം ദക്ഷിണ കൊറിയ 14 ഉം ഇറ്റലി 9.5 ഉം ബ്രസീൽ 6.5 ഉം തുർക്കി 4.8 ഉം ബ്രിട്ടൻ 4.6 ഉം ശതമാനം സാമ്പത്തിക വളർച്ചയാണ് ഏഴു വർഷത്തിനിടെ കൈവരിച്ചത്. ഇക്കാലയളവിൽ ജപ്പാൻ 4.8 ശതമാനം സാമ്പത്തിക ശോഷണം നേരിട്ടു. 
 

Latest News