പുതുപ്പള്ളി - ജനനായകന്റെ കർമമണ്ഡലമായ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല. പ്രാർത്ഥനകൾക്കു മാത്രമായി കുറച്ചുസമയം ഭൗതികശരീരം വീട്ടിൽ വെച്ചെങ്കിലും മരണവാർത്ത കേട്ടത് മുതൽ വീട്ടിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളാണ് ഇവിടെ നിന്നും മൃതദേഹം കാണാനാവാതെ നിരാശരായത്.
ഇവിടെ നിന്നും കുറച്ച് അകലെയുള്ള ഉമ്മൻചാണ്ടി പുതുതായി പണിയുന്ന പുതുപ്പള്ളി കവലയിലുള്ള വീട്ടിലാണ് പകരം പൊതുദർശനത്തിന് അവസരം ഒരുക്കിയത്. പുതിയ വീട്ടിലും പള്ളിയിലുമായി പൊതുദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും എത്രത്തോളം പേർക്ക് കാണാനാവുമെന്നതിൽ ആശങ്കയുണ്ട്. സംസ്‌കരശുശ്രൂഷയുടെ രണ്ടാം ഘട്ടവും പൊതുദർശനത്തിനും ഇവിടെ സൗകര്യം ഒരുക്കിയതായി നേതാക്കൾ പറഞ്ഞു. അതനുസരിച്ച് ജനം അവിടേക്ക് ഒഴുകുകയാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരെല്ലാം പുതുതായി പണിയുന്ന വീട്ടിൽ ഉമ്മൻചാണ്ടിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയതായാണ് വിവരം.