Sorry, you need to enable JavaScript to visit this website.

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുസ്തഫ കാരത്തൂർ നാട്ടിലേയ്ക്ക്

അസീർ- നീണ്ട ഏഴു വർഷത്തിനുശേഷമാണ് തിരൂർ കാരത്തൂർ സ്വദേശിയും ഖമീസിലെ രാഷ്ട്രീയ സാമൂഹിക കായിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന മുസ്തഫ കാരത്തൂർ നാട്ടിലേക്ക് മടങ്ങുന്നത്. ഇരുപത്തി ഏഴു വർഷം മുൻപ് കൺസക്ഷൻ മേഖലയിൽ ജോലി ക്കെത്തിയ മുസ്തഫ അസീറിലെ പ്രമുഖ സംഘടനയായ അസീർ പ്രവാസി സംഘം സജീവ പ്രവർത്തകനും മേഖലയിലെ കായിക മേഖലയിലും മത്സരങ്ങളിലും തന്റേതായ പങ്കുവഹിച്ച വ്യക്തിയുമാണ്. അവധിക്ക് നാട്ടിൽ പോകാനിരിക്കെ നാലു വർഷത്തോളമായി നിയമക്കുരുക്കിൽ പെട്ട മുസ്തഫ ഏഴു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. നിയമക്കുരുകൾ നീങ്ങി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ താൻ ഭാഗവാക്കാവുകയും തനിക്കേറെ പിന്തുണയും സഹായവും നൽകിയ സംഘടനയായ  അസീർ പ്രവാസി സംഘം സാരഥികളോടും പ്രവർത്തകരോടും കടപ്പാടുകൾ അറിയിക്കുകയാണെന്ന് മുസ്തഫ കാരത്തൂർ പറഞ്ഞു.
ബൈജു കണ്ണൂർ, അശോകൻ മാഹി,നാസർ എന്നീ സഹതാമസക്കാരുടെ പിന്തുണ മറക്കാനാവില്ലെന്ന് മുസ്തഫ നന്ദിയോടെ സ്മരിച്ചു.ഒപ്പം നിയമക്കുരുക്കുകളിൽ സഹായിച്ച മുജീബ് കണ്ണൂർ, ജിദ്ദ കോൺസുലേറ്റ് വെൽഫയർ വിഭാഗം അസീർ മെമ്പർ ഹനീഫ മഞ്ചേശ്വരം, നിയമോപദേശങ്ങൾ നൽകിയ കോൺസുലേറ്റ് വെൽഫയർ വിഭാഗം മെമ്പറും ഒഐസിസി ദക്ഷിണമേഖലാ പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചൽ എന്നിവർക്കും നന്ദി അറിയിക്കുന്നതായി  മുസ്തഫ പറഞ്ഞു. ഇരുപത്തി ഏഴു വർഷത്തെ പ്രവാസം ഒട്ടേറെ അനുഭവങ്ങളും ഒത്തിരി സൗഹൃദങ്ങളേയും സമ്പാദിക്കാൻ കഴിഞ്ഞെന്നും ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ ജോലിയിൽ കഴിയാനാണ് തീരുമാനമെന്നും മുസ്തഫ മലയാളം ന്യൂസിനോട് പറഞ്ഞു.

Latest News