മലപ്പുറം- ഏക സിവിൽ കോഡ് മുസ്ലിം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും ഇക്കാര്യം ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ബഹുസ്വരതക്ക് എന്നും വലിയ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന പാർട്ടിയാണ്. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി ഇതൊരു ബഹുസ്വരതയുടെ വിഷയമാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത് ലീഗാണ്.
പാർട്ടി ബഹുസ്വരതക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് നേതാക്കളുടെ മണിപ്പുർ സന്ദർശനം. അവിടെ നടത്തിയ സമാധാന സമ്മേളനത്തിലും ജാഥയിലും മുസ്ലിം ലീഗ് പങ്കെടുത്തത് രാജ്യം കണ്ടു. മുസ്‌ലിം ലീഗ് ബഹുസ്വരതയെയും മതേതരത്വത്തെയും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ വർഗീയ ശക്തികൾക്ക് സ്ഥാനമുറപ്പിക്കാൻ കഴിയാത്തതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം. പാർലമെന്റിൽ ബില്ല് കൊണ്ടുവരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിർക്കാനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. യു.ഡി.എഫ് ബഹുസ്വരതാ കാമ്പയിനിൽ മുസ്‌ലിം ലീഗ് സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡ് വിഷയത്തിൽ യാഥാർഥ്യങ്ങൾ കാര്യകാരണസഹിതം ചൂണ്ടികാണിച്ച് മുസ്‌ലിം ലീഗ് ലോ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ മീറ്റിംഗിൽ ലീഗ് വിഷയം അവതരിപ്പിക്കും.
പാർലിമെന്റിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചർച്ച ചെയ്യും. കേരളത്തിലെ സെമിനാറുകളെപ്പറ്റി ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും പാർലമെന്റിലാണ് പോരാട്ടം നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്രത്തിന്റെ പേരിൽ ചിലർ വർഗീയത പറയുന്നുണ്ടെന്നും അതിനെ ആര് അനുകൂലിച്ചാലും മുസ്‌ലിം ലീഗ് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയത പറയാൻ അവകാശമുണ്ടെന്ന് ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.