തൃശൂർ - ബുധനാഴ്ച തൃശൂർ ജില്ലയിലെ കല്ലൂർ, ആമ്പല്ലൂർ മേഖലയിൽ ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. രണ്ട് സെക്കൻഡിന് താഴെ സമയം മാത്രമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഈ പ്രതിഭാസം സംബന്ധിച്ച് പഠനം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭൂമിക്കടിയിലുണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്ന് കലക്ടർ പറഞ്ഞു. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. റിക്ടർ സ്‌കെയിലിൽ മൂന്നോ അതിൽ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങൾ മാത്രമാണ് രേഖപ്പെടുത്തുക. ഇവിടെ അനുഭവപ്പെട്ടത് അതിന് താഴെയുള്ള ചലനം ആയതിനാൽ കൃത്യമായ രേഖപ്പെടുത്തൽ ഉണ്ടായിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എന്നാൽ ബുധനാഴ്ച രാവിലെ ഉണ്ടായതിലും കൂടുതൽ പ്രകമ്പനം പാതിരാത്രിയിൽ വീണ്ടും ഭൂമിക്കടിയിൽ ആവർത്തിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പ്രകമ്പനം മൂന്ന് സെക്കൻഡ് വരേ നീണ്ടുനിന്നുവെന്നും വീട് വിട്ട് പുറത്തിറങ്ങിയ അളഗപ്പ നഗർ, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂർ മേഖലകളിലുള്ളവർ പറഞ്ഞു.