Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന്  ഹോസ്ദുര്‍ഗ് കോടതി പരിഗണിക്കും

കാഞ്ഞങ്ങാട്-വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത കേസിലാണിത്. വിദ്യ ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. ഇന്നലെ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പോലീസ് ഹാജരാക്കിയ രേഖകളും റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കരിന്തളം ഗവ. കോളേജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അതേ സമയം, വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ കരിന്തളം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ഡ് ഡോ ജയ്സണെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസില്‍ വിദ്യക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കൂടി നീലേശ്വരം പോലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസില്‍ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.

Latest News