മക്ക- ഈ വർഷത്തെ ഹജ് ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കാനിരിക്കെ പ്രധാന കർമങ്ങളിലൊന്നായ കല്ലെറിയൽ ചടങ്ങിനായി ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. രണ്ടു മില്യൻ ആളുകളാണ് ഇത്തവണ ഹജിനെത്തിയത്. ഇവർക്കായി ഒരു ലക്ഷത്തിലധികം തമ്പുകൾ മിനയിലും പരിസരങ്ങളിലുമായി സംവിധാനിച്ചിട്ടുണ്ട്. മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് സേവനം നൽകുന്നതിനായി ആർ.എസ്.സി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്. ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആർ.എസ്.സി വളണ്ടിയർമാരുടെ സേവനം മാതൃകാപരമാണ്. മിനായിലെയും പരിസരത്തെയും തമ്പുകളിൽ നിന്നും കല്ലെറിയൽ ചടങ്ങിനായി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന ഹാജിമാർ കനത്ത ചൂടിൽ അവശരാവുന്നത് പതിവ് കാഴ്ചയാണ്. അത്തരം ഹാജിമാരെ ജംറകളിലേക്കും തിരിച്ചു അവരുടെ താമസ സ്ഥലങ്ങളിലേക്കും എത്തിക്കാൻ നിരവധി പോയന്റുകളിൽ വീൽ ചെയർ സംവിധാനം ആർ.എസ്.സി ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം ഏഴ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മിനായിലെ തമ്പ് ഏരിയകളിൽ നിന്നും ജംറ, മസ്ജിദുൽ ഹറം, മുസ്ദലിഫ, അസീസിയ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റൂട്ടുകൾ മനസ്സിലാക്കുക ശ്രമകരമാണ്. ഡയറക്ഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഷകൾ അറിയാത്തത് വിലങ്ങു തടിയാവാറുണ്ട്. ആർ.എസ്.സിയുടെ പ്രത്യേകം പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ നൽകുന്ന സേവനം അത്തരം ഏരിയകളിൽ എത്തിച്ചേരാൻ ഹാജിമാർക്ക് സഹായകരമാവുന്നു. വളണ്ടിയർമാർക്കും ഹാജിമാർക്കും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മിനയുടെ തൊട്ടടുത്തായി സജ്ജീകരിച്ചിട്ടുണ്ട്.