തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരായ കേസുകൾക്ക് പിന്നിൽ കോൺഗ്രസ് നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ.
സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വി.ഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയതാണെന്നും തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അൽപ്പത്തരമാണ് എ.കെ ബാലൻ പറഞ്ഞതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം.പി പറഞ്ഞു. വി.എസിനെ വെട്ടി കസേരയിൽ കയറി ഇരിക്കുന്നവരാണിത് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ പകപോക്കലിന് വേണ്ടിയുള്ള കള്ളക്കേസുകളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.