തിരുവനന്തപുരം-കേരളത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുകയാണെന്നും ഇതുകാരണം പുരുഷന്മാർ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാതെ വിഷമിക്കുകയാണെന്നും പഠനം. വിദ്യാസമ്പന്നരായ പെൺകുട്ടികൾ കുടുംബ ജീവിതത്തോട് വിമുഖത കാണിക്കുകയാണെന്ന് പഠനം നടത്തിയ തിരുവനന്തപുരം പട്ടം എസ്.ടി. യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ.എ. ടി. ജിതിൻ പറയുന്നു. യുവാക്കൾക്ക് പെണ്ണുകിട്ടാത്ത സാഹചര്യം മുൻനിർത്തിയായിരുന്നു പഠനം.
31 മുതൽ 98 ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള വിമുഖത, ഗർഭം ധരിക്കുന്നതിലെ താൽപര്യക്കുറവ്, കുട്ടികളെ വളർത്തുന്നതിനുള്ള മടി തുടങ്ങിയവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണവും പെൺകുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവൽക്കരിച്ചുള്ള വാർത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും പെൺകുട്ടികളെ സ്വാധീനിക്കുന്നു.
നല്ല ബന്ധങ്ങൾക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു. പെൺകുട്ടികളിൽ ഭൂരിഭാഗം പേരും ചെറുപ്രായത്തിൽ വിവാഹത്തിന് സന്നദ്ധരല്ല. സാമ്പത്തികമായി സുരക്ഷിതത്വം നേടുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത്. കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങൾ, വെബ്‌സൈറ്റുകൾ, വർഷങ്ങളായി മാട്രിമോണിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
വിവാഹം നീട്ടിവെക്കുന്നതും വേണ്ടെന്നുവെക്കുന്നതും സമീപഭാവിയിൽ കേരളത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്ന് ഡോ. എ. ടി. ജിതിൻ പറഞ്ഞു. അടുത്തുതന്നെ ഇതിന്റെ പ്രതിഫലനം സാമ്പത്തിക, സാമൂഹിക മേഖലകളിൽ ദൃശ്യമാകും. വൈകിയുള്ള വിവാഹം ഗർഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനാൽ കുട്ടികളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. ഇത് കുടുംബഘടനയിലും സമൂഹ ഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു.