സുൽത്താൻ ബത്തേരി- ജീപ്പിനു മുകളിൽ തോട്ടി വെച്ചുകെട്ടി കെ.എസ്.ഇ.ബിക്കുവേണ്ടി ഓട്ടംപോയ വാഹനത്തിന്റെ ഉടമയ്ക്ക് 20,500 രൂപ പിഴ ഒടുക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ജീപ്പിനുമുകളിൽ കെട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളിനിൽക്കുന്നത് ക്യാമറയിൽ പതിഞ്ഞതിനെത്തുടർന്നാണ് നടപടി. ലൈൻ അറ്റകുറ്റപ്പണിക്കായി കെ.എസ്.ഇ.ബി വാടകയ്ക്കു വിളിച്ചതാണ് ജീപ്പ്. പിഴ കെ.എസ്.ഇ.ബി അടയ്ക്കണമെന്ന നിലപാടിലാണ് വാഹന ഉടമ. ഇക്കാര്യം മേലധികാരികളെ അറിയിച്ചതായി ബോർഡ് അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എ.ഇ. സുരേഷ് പറഞ്ഞു.
ലൈൻ അറ്റകുറ്റപ്പണിക്ക് തോട്ടി ഉൾപ്പെടെ സാമഗ്രികളുമായി പോകേണ്ടതുണ്ട്. ജീപ്പും അതുപോലുള്ളതുമായ വാഹനങ്ങളുടെ നിർമിത അളവിൽ ഒതുങ്ങുന്നതല്ല തോട്ടി. എന്നിരിക്കെ തോട്ടി പുറത്തേക്കു തള്ളിനിൽക്കുന്നതിനു പിഴ ഈടാക്കുന്നത് വിപരീതഫലങ്ങൾക്കു കാരണമാകുമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.