കൽപറ്റ- കാലവർഷം കനിഞ്ഞപ്പോൾ വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകളിൽ ജലസമൃദ്ധിയുടെ ചൈതന്യം. വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴ ജില്ലയിലെ രണ്ടു വൻകിട അണകളിലും ജലനിരപ്പ് ഉയർത്തുകയാണ്. കാരാപ്പുഴ അണയിൽ 758.2-ഉം ബാണാസുരയിൽ 769.65-ഉം എം.എസ്.എൽ ആണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ കാരാപ്പുഴ അണയുടെ ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് ഭാഗികമായി ഉയർത്തി. 76.5 മില്യൺ ക്യുബിക് മീറ്ററാണ് കാരാപ്പുഴ അണയുടെ ജലസംഭരണശേഷി. 775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുൾ റിസർവോയർ ലെവൽ. ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 75.84 മില്ലീ മീറ്റർ മഴ പെയ്തു. ജൂൺ മുതൽ ഇന്നലെ വരെ 1081.30 മില്ലീമീറ്റർ മഴ ലഭിച്ചു.
മീനങ്ങാടി, മുട്ടിൽ, അമ്പലവയൽ, ബത്തേരി പഞ്ചായത്തുകളിൽ 5221 ഹെക്ടറിൽ കനാലുകളിലൂടെ ജലം എത്തിച്ച് കാർഷികോത്പാദനം വർധിപ്പിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതിക്കായി നിർമിച്ചതാണ് കാരാപ്പുഴ അണ. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 1978-ൽ 7.60 കോടി രൂപ മതിപ്പുചെലവിൽ വിഭാവനം ചെയ്ത പദ്ധതി ഇപ്പോഴും പൂർണമായും കമ്മീഷൻ ചെയ്തിട്ടില്ല. റിസർവോയറിന്റെ ഭാഗമാക്കുന്നതിനു നെല്ലാറച്ചാൽ, കുമിൾക്കണ്ടി എന്നിവിടങ്ങളിലായി ഏഴ് ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ ബാക്കിയാണ്. ജനവാസമുള്ള ഈ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിലാണ് ഇന്നലെ അണയുടെ ഷട്ടറുകൾ ഭാഗികമായി തുറന്നത്.
കാരാപ്പുഴ അണയിലെ വെള്ളം നിലവിൽ ഏകദേശം 592 ഏക്കറിലാണ് കൃഷി ആവശ്യത്തിനു പ്രയോജനപ്പെടത്തുന്നത്. പദ്ധതിയുടെ വലതുകര കനാൽ തുറക്കുന്നതിനു ജോലികൾ പൂർത്തിയായിട്ടില്ല.
കൽപറ്റ മുനിസിപ്പാലിറ്റിയിലും വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, കണിയാമ്പറ്റ, മുട്ടിൽ, മീനങ്ങാടി, നൂൽപ്പുഴ പഞ്ചായത്തുകളിലുമായി തുടങ്ങിയതും ആരംഭിക്കാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണയാണ്. അടിത്തട്ടിൽ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യൺ ക്യുബിക് മീറ്റർ കുറഞ്ഞതായി പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽനിന്നുള്ള (കെ.ഇ.ആർ.ഐ) വിദഗ്ധസംഘത്തിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നു കെ.ഇ.ആർ.ഐ ശിപാർശ ചെയ്‌തെങ്കിലും നടപടി വൈകുകയാണ്.
കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള ബാണാസുര അണ. ബാണാസുരമലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാൻതോടിനു കുറുകെ സമുദ്രനിരപ്പിൽനിന്നു ഏകദേശം 2000 അടി ഉയരത്തിലാണിത്. ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാംസ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി 1979ൽ വിഭാവനം ചെയ്തതാണ് ബാണാസുരസാഗർ പദ്ധതി. 224 ഹെക്ടർ വനം അടക്കം 1604 ഹെക്ടർ ഭൂമി ഈ പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു. അണയിൽ സംഭരിക്കുന്ന ജലത്തിൽ 1.7 ടിഎംസി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉത്പാദത്തിനും വിനിയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. അണയിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാൻതോട് തടത്തിൽ 3200 ഹെക്ടറിലും കുറ്റിയാടി തടത്തിൽ 5200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാലുകളും നീർപാലങ്ങളും വെറുതെകിടക്കുകയാണ്.
വയനാട്ടിൽ കാലവർഷം ശക്തമായി തുടരുന്നത് കർണാടകയിലെ ബീച്ചനഹള്ളി അണയിലും ജലനിരപ്പ് ഉയരുന്നതിനു ഇടയാക്കി. ബീച്ചനഹള്ളിയിൽ കബനി നദിക്കു കുറുകെയാണ് അണ. കാവേരി നദിയുടെ മുഖ്യകൈവഴികളിൽ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനി നദിയുടെ ഉദ്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് വയനാട്ടിലെ മാനന്തവാടി, പനമരം പുഴകൾ. കന്നാരംപുഴ, മുദ്ദള്ളി തോട്, കടമാൻതോട് എന്നിവയും കബനിയുടെ കൈവഴികളാണ്.