പുൽപള്ളി- ജീവിത സായാഹ്നത്തിലും പുസ്തകങ്ങളെ പ്രണയിച്ച് താന്നിത്തെരുവ് കാഞ്ഞിരക്കാട്ട് ശോശാമ്മ ജോസഫ്. വാർധക്യത്തിന്റെ അവശതകൾ അലട്ടുമ്പോഴും പുസ്തകങ്ങളുമായുള്ള സല്ലാപത്തിനു അർധവിരാമം ഇടാൻപോലും അവർ ഒരുക്കമല്ല. വായനയിൽ ശോശാമ്മയ്ക്കുള്ള താത്പര്യം അറിയാവുന്ന മക്കൾക്ക് പുസ്തകങ്ങൾ അവർക്കു ചൂടോടെ എത്തിച്ചുനൽകുന്നതിൽ വിമുഖതയുമില്ല.
പെരുമ്പാവൂരാണ് ശോശാമ്മയുടെ ജൻമദേശം. നാട്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസുവരെയാണ് പഠിച്ചത്. എങ്കിലും സാഹിത്യലോകത്തെ പ്രമുഖരിൽ പലരെയും അവരുടെ കൃതികളിലൂടെ ശോശാമ്മയ്ക്ക് അറിയാം. മലയാളത്തിന്റെ പ്രിയ എഴുത്താകാരായ എം.ടിയുടെയും ബഷീറിന്റെയും മുകുന്ദന്റെയും നിരവധി രചനകൾ അവർ വായിച്ചിട്ടുണ്ട്.
19-ാം വയസ്സിൽ വിവാഹിതയായ ശോശാമ്മ കടിഞ്ഞൂൽ പ്രസവത്തിനുശേഷമാണ് ഭർത്താവ് ജോസഫുമൊത്ത് പുൽപള്ളിയിലെത്തുന്നത്. താന്നിത്തെരുവിലെ വീട്ടിൽ ചെറിയ ലൈബ്രറിയും വായനമുറിയും ഉണ്ടെങ്കിലും ഉമ്മറപ്പടിയിലായിരുന്നുള്ള വായനയാണ് ശോശാമ്മയ്ക്കു ഇഷ്ടം. ഇനിയും ഏറെ പുസ്തകങ്ങൾ വായിക്കണമെന്ന ആഗ്രഹം ഉള്ളിൽ താലോലിക്കുന്ന ശോശാമ്മ വലിയ സുഹൃദ്വലയത്തിനു ഉടമയുമാണ്. വായനയുടെ കാര്യത്തിൽ രാവെന്നോ പകലെന്നോ ശോശാമ്മയ്ക്കു നോട്ടമില്ല. നേരം കിട്ടുമ്പോഴൊക്കെ പുസ്തകം കൈയിലെടുക്കുന്നതാണ് അവരുടെ ശീലം. പഴയകാല സിനിമകളിലും ശോശാമ്മയ്ക്കു പ്രിയമുണ്ട്.