Sorry, you need to enable JavaScript to visit this website.

ഹർഷിനയുടെ നീതിക്ക് വേണ്ടി വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ഉപവസിച്ചു

ഹർഷിനയുടെ നീതിക്ക് വേണ്ടി വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കളുടെ ഉപവാസ സമരം  വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ ഉദ്ഘാടനം ചെയ്യുന്നു. 

കോഴിക്കോട് - പ്രസവശസ്ത്രക്രിയയെത്തുടർന്ന് കത്രിക സമാനമായ സർജിക്കൽ ഉപകരണം വയറ്റിൽ കുടുങ്ങി അഞ്ചുവർഷം ദുരിതം താണ്ടിയതിനെ തുടർന്ന് നീതി വേണമെന്നാവശ്യപ്പെട്ട്  മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ഉപവാസ സമരം നടത്തി.

രോഗിയെ അങ്ങേയറ്റം ദ്രോഹിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണ് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അപകടകരമായ അശ്രദ്ധയെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ പറഞ്ഞു. ഹർഷിനക്ക് ഇത്തരമൊരു ദുരിത ജീവിതം വിതച്ചതിന് ഉത്തരവാദി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് എന്ന് മനസ്സിലാക്കിയ ആരോഗ്യമന്ത്രി തന്ത്രപൂർവ്വം സമരപ്പന്തലിലെത്തി കപട വാഗ്ദാനം നൽകുകയായിരുന്നു എന്നാണ് വെളിവായിരിക്കുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു. 

ഹർഷിനക്ക് നീതി വേണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടിയെടുക്കണമെന്നും അഞ്ച് വർഷത്തിലേറെയായി നരകയാതനയനുഭവിച്ചതിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 

ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഹർഷിന വളരെ ദുർബലമായ ശാരീരികാവസ്ഥയിലും നീതിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന് സമരത്തിന്റെ ഒന്നാമത്തെ ദിവസം മുതൽ ഹർഷിനക്കൊപ്പം തെരുവിൽ തന്നെയുള്ള വിമൻ ജസ്റ്റിസ് രണ്ടാം ഘട്ട സമരത്തിലും ഉറച്ച പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് അവർ പറഞ്ഞു. 

ചേർന്ന് നിൽപ്പ് എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസയോടൊപ്പം സംസ്ഥാന ഭാരവാഹികളായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചർ, ഉഷ കുമാരി, സുബൈദ കക്കോടി, ഫസ്‌ന മിയാൻ, സുഫീറ എരമംഗലം, സീനത്ത് കോക്കൂർ, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, പ്രേമ ജി. പിഷാരടി തുടങ്ങിയവർ സമരപ്പന്തലിൽ ഉപവസിച്ചു. 

വി.എ. ഫായിസ, ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, ഉഷ കുമാരി, ഫസ്‌ന മിയാൻ, സുഫീറ എരമംഗലം, സീനത്ത് കോക്കൂർ, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, ബിന്ദു പരമേശ്വരൻ, സരസ്വതി വലപ്പാട്, സാഹിദ ഇല്യാസ്, മുബീന വാവാട്, ദിനേഷ് പെരുമണ്ണ, കെ.സി. അൻവർ തുടങ്ങിയവർ സംസാരിച്ചു

സ്ത്രീകൾ ആരോഗ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്ത പരിപാടി ശ്രദ്ധേയമായിരുന്നു.

 

Latest News