കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് അവസരം ലഭിച്ചവരിൽ പകുതിയിലേറെ പേരും പരിശുദ്ധ മക്കയിലെത്തി. കേരളത്തിൽ നിന്ന് 11,287 പേർക്കാണ് ഹജിന് അവസരം ലഭിച്ചത്. ഇവരിൽ 6666 തീർഥാടകരും മക്കയിലെത്തി. ഈ മാസം 22 വരെയാണ് ഹജ് സർവീസുകൾ.
ഇന്നലെ കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി എന്നിവടങ്ങളിൽ നിന്നും നാല് വിമാനങ്ങൾ സർവീസ് നടത്തി. കരിപ്പൂരിൽ നിന്നും രണ്ട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും ഓരോ വിമാനങ്ങളുമാണ് സർവീസ് നടത്തുക. നാലു വിമാനങ്ങളിലായി 840 പേരാണ് മക്കയിലേക്ക് പുറപ്പെട്ടത്. കരിപ്പൂരിൽ നിന്നും രാവിലെ 6.45 നു 73 പുരുഷന്മാരും 72 സ്ത്രീകളുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം വൈകുന്നേരം 3.55ന് 75 പുരുഷന്മാരും 70 സ്ത്രീകളുമായി യാത്രായായി. കൊച്ചിയിൽ നിന്നും രാവിലെ 11.30 ന് പുറപ്പെട്ട സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ 222 പുരുഷന്മാരും 183 സ്ത്രീകളുമാണ് പുറപ്പെട്ടത്. കൊച്ചിയിൽ നിന്നുള്ള അടുത്ത സർവീസ് 23നാണ്. കണ്ണൂരിൽ നിന്നും പുലർച്ചെ 1.50 ന് പുറപ്പെട്ട വിമാനത്തിൽ 56 പുരുഷന്മാരും 89 സ്ത്രീകളും യാത്രയായി.
കരിപ്പൂരിൽനിന്നും ഇന്ന് രണ്ട് വിമാനങ്ങളും വെള്ളിയാഴ്ച മൂന്ന് വിമാനങ്ങളും സർവീസ് നടത്തും. ഇന്നത്തെ ആദ്യത്തെ വിമാനത്തിൽ 71 പുരുഷന്മാരും 74 സ്ത്രീകളും രണ്ടമത്തെ വിമാനത്തിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് യാത്രയാവുക. കണ്ണൂരിൽ നിന്നും ഇന്ന് വൈകുന്നേരം 3.20 നാണ് സർവീസ്.