നിലമ്പൂർ- കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്തെ കൃഷിഭൂമികൾ കേരള ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് സന്ദർശിച്ചു.
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട കൃഷി ഭൂമികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയോ വീണ്ടും കൃഷിക്ക് ഉപയുക്തമാക്കുകയോ വേണമെന്നാവശ്യപ്പെട്ട് ഉപ്പട ആനക്കല്ല് താന്നിക്കുന്നത്ത് ബാലകൃഷ്ണൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. 2019-ൽ ഉണ്ടായ ദുരന്തത്തിൽ മേഖലയിലെ നൂറോളം കർഷകർക്ക് കൃഷിയിടങ്ങൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ കൃഷിയിടങ്ങൾ പരിശോധിച്ച് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർതലത്തിൽ നിന്നു യാതൊരു നടപടിയുമുണ്ടായില്ല. തുടർന്നാണ് ബാലകൃഷ്ണൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജിയോളജി, മണ്ണ് പരിശോധനാ വിഭാഗങ്ങൾ, ദുരന്തനിവാരണ അതോറിറ്റിയിലെ കൃഷി വിദഗ്ധർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ, നിലമ്പൂർ ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി കൃഷിയിടങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയത്.
ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് കൂടി ഒഴുകുന്ന തോടിന്റെ ഇക്കരെയുള്ള കൃഷിയിടങ്ങൾ മഴ മാറിയതിന് ശേഷം വേർതിരിച്ച് വീണ്ടും കൃഷിക്ക് ഉപയുക്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു സംഘം അറിയിച്ചു. ഉരുൾപൊട്ടിയതിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കൃഷിഭൂമികൾ വേർതിരിച്ചെടുക്കാനും വീണ്ടും കൃഷിക്ക് ഉപയുക്തമാക്കലും പ്രായോഗികമല്ല. ശക്തമായ മഴയിൽ വീണ്ടും മലയിടിച്ചിൽ നേരിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ ഈ ഭാഗം തൽസ്ഥിതി തുടരനാണ് നിർദേശം. ഭൂമി വീണ്ടെടുക്കാൻ കഴിയാത്ത കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മുകളിൽ നിന്ന് വരുന്ന വെള്ളം ഒഴിവാക്കി തോട്ടിലേക്ക് വിടാൻ ചാലുകൾ നിർമിക്കുകയും തോടിന് അക്കരെ സംരക്ഷണ ഭിത്തി നിർമിക്കാനും നിർദേശമുണ്ട്. ഒരു ദുരന്ത നിവാരണ വിദഗ്ധനെ നിയോഗിച്ച് ഇവിടെ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി അതുപ്രകാരമായിരിക്കും കാര്യങ്ങൾ നടപ്പാക്കുക.
ജിയോളജിസ്റ്റ് റീന നാരായണൻ, മണ്ണ് പരിശോധന വിഭാഗം ഉദ്യോഗസ്ഥരായ പി. മെഹബൂബ്, ടി.കെ. ഷെബീന, മുജീബ് റഹ്മാൻ, നിരഞ്ജന കെ. നായർ, അഗ്രികൾച്ചർ സ്പെഷലിസ്റ്റ് അശ്വതി എസ്. നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, ടി. മഹേഷ്, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.