തിരുവനന്തപുരം- തുറന്ന കൂട്ടിലേക്കു മാറ്റാനിരിക്കെ, ചാടിപ്പോയ തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിനു മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തേക്കു ചാടിയത്. കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് ഇന്നു മാറ്റാനിരിക്കുകയായിരുന്നു. രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി.
രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ പുലർച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. മൃഗശാല അധികൃതർ നടത്തിയ തിരച്ചിലിലാണ് മൃഗശാല വളപ്പിനുള്ളിൽ കുരങ്ങിനെ കണ്ടെത്തിയത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് 2 സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെൺകുരങ്ങിനെ കൂട്ടിനു പുറത്തെത്തിച്ചത്. പെൺ കുരങ്ങുകൾ ആൺ കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.