Sorry, you need to enable JavaScript to visit this website.

പ്രവാസത്തിന് വിട പറഞ്ഞ്  മാരിയത്ത് സക്കീർ നാട്ടിലേക്ക് 

ജിദ്ദ- പതിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പ്രമുഖ പ്രവാസി എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് സക്കീർ നാട്ടിലേക്കു മടങ്ങി. തന്റെ കഴിവുകളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച ഒട്ടേറെ നല്ല മനസ്സിനുടമകളോടുള്ള കടപ്പാടും പ്രവാസം നൽകിയ ഒട്ടേറെ നന്മകളുമായാണ് തന്റെ മടക്കമെന്ന് മാരിയത്ത് പറഞ്ഞു. എഴുത്തും വായനയും ജീവിത മാർഗങ്ങളുമൊക്കെയായി നാട്ടിൽ കഴിയാമെന്ന തീരുമാനവുമായാണ് ബലദിൽ ഗോൾഡ് സൂഖിൽ ജോലി ചെയ്യുന്ന ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം അമ്പഴയിൽ സക്കീർ ഹുസൈന്റെ ഭാര്യയായ മാരിയത്തിന്റെ മടക്കം. 
പ്രവാസ ജീവിതത്തിനിടെ കഥകളും കവിതകളും ലേഖനങ്ങളുമായി ഒട്ടേറെ സൃഷ്ടികൾ നടത്താനായി. ഇതിൽ  പലതും മലയാളം ന്യൂസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാരിയത്തിന്റെ കരവിരുതിൽ ഒട്ടേറെ കാർട്ടൂണുകളും ചിത്രങ്ങളും പിറവിയെടുത്തിട്ടുണ്ട്. മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ച 'ശാരീരത്തിന് വേണ്ടി' കഥയുടെ ചിത്രവും മാരിയത്തിന്റേതായിരുന്നു. പതിമൂന്നാമൻ കഥയും  സ്യൂര്യകാന്തി  കവിതയുമാണ് മലയാളം ന്യൂസിൽ അവസാനം പ്രസിദ്ധീകരിച്ചത്. ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോൾ. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തേജസ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒ.ഐ.സി.സി ആലപ്പുഴ, ആലപ്പുഴ ജില്ലാ കലാ സാംസ്‌കാരിക വേദി, കറ്റാനം മഹൽ അസോസിയേഷൻ എന്നീ സംഘടനകളുടെ ആദരവ് ഏറ്റുവാങ്ങാനും മാരിയത്തിന് കഴിഞ്ഞിരുന്നു. മണ്ണഞ്ചേരി ഗവ. സ്‌കൂൾ റിട്ടയേർഡ് അധ്യാപകനായ അബ്ദുൽ ലത്തീഫിന്റെ മകളാണ്. ആദിൽ സക്കീർ, അംന സക്കീർ എന്നിവർ മക്കളാണ്.   

Latest News