പത്തനംതിട്ട - ലൈംഗിക വിവാദക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ അന്വേഷണം മുറുകിയതോടെ വൈദികര്‍ ഒളിവില്‍ പോയി. തന്നെ ചൂഷണം ചെയ്തുവെന്ന് തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രറ്റിന് യുവതി രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് വൈദികര്‍ ഒളിവില്‍ പോയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പീഡന കേസില്‍ രണ്ട് വൈദികര്‍ കൂടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വൈദികാരായ ജോണ്‍സണ്‍ പി മാത്യു, ജയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
അതിനിടെ വൈദികര്‍ കേസുകളില്‍ കുടുങ്ങിയിട്ടും സഭ നടപടി സ്വീകരിക്കാത്ത കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവന്നു.
പതിനാലുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്ത്രീകളുടെ നഗ്‌ന ചിത്രം ഫോണില്‍ കാണിച്ചതിന് അമേരിക്കയിലെ ഫ്‌ളോറിഡ പാം ബീച്ചില്‍ ഫ്രാന്‍സിസ്‌കെന്‍ സഭാംഗവും മലയാളിയുമായ ഫാ. ജോസ് പള്ളിമറ്റത്തിനെ ശിക്ഷിച്ചെങ്കിലും പിന്നീട് ഇയാളെ നാടുകടത്തി. 2015 ജനുവരി നാലാം തിയതി ഫാ. ജോസ് വിദ്യാര്‍ത്ഥിക്ക് മെസഞ്ചറിലൂടെ ഒരു സന്ദേശം അയച്ചു, തന്റെ ഫോണ്‍ കേടായിരിക്കുകയാണ് അതൊന്നു ശരിയാക്കി തരണം. അതില്‍ ചില ചിത്രങ്ങളുണ്ട്. അത് വീണ്ടെടുത്തു തരണമെന്നായിരുന്നു മെസേജിലെ ഉള്ളടക്കം. പള്ളിയിലെത്തിയ വിദ്യാര്‍ത്ഥി അച്ചന്റെ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് പത്തു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും അവരുടെ വിവിധ പോസിലുള്ള രതിചിത്രങ്ങളുമായിരുന്നു. പരിഭ്രാന്തരായ ആണ്‍കുട്ടി ഇക്കാര്യം ഇടവകയിലെ ക്വയര്‍ അധ്യാപകനെയും മാതാപിതാക്കളെയും വിവരം അറിയിച്ചു. അന്നു രാത്രി തന്നെ പോലീസ് ഇയാളെ പിടികൂടി.
പാം ബീച്ചിലെ ഹോളി നെയിം ഓഫ് ജീസസ് എന്ന പള്ളിയില്‍ വികാരിയായിട്ട് രണ്ടു വര്‍ഷത്തേക്കായിരുന്നു ഇയാളുടെ നിയമനം. തുടക്കത്തില്‍ തന്റെ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ അയാള്‍ വിദ്യാര്‍ത്ഥിയെ അശ്ലീല ഫിലിം കാണിച്ചതായി സമ്മതിച്ചു. അമേരിക്കയില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണിത്. ഇന്ത്യയിലെ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഈ വൈദികനെതിരെ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
ഓര്‍ത്തഡോക്‌സ് സഭയിലെ അമേരിക്കയിലെ മെത്രാനായിരുന്ന വ്യക്തിക്കെതിരെ പതിനെട്ടുകാരിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ കേസ് നടക്കുകയാണ്. അവിടെയുള്ള ഒരു ഇടവകയില്‍ കുര്‍ബാന അനുഷ്ഠിക്കുന്നതിന് ചെന്നപ്പോള്‍ ഈ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസം. അവിടെവച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതി ഉയര്‍ന്നത്. കേസെടുക്കുമെന്ന ഘട്ടമായപ്പോള്‍ ഇദ്ദേഹം നാടുവിടുകയായിരുന്നു. ഈ ബിഷപ്പിന്റെ പീഡന വിവരത്തെ കുറിച്ച് പെണ്‍കുട്ടിയും പിതാവും സഭാ മേലധ്യക്ഷനായ കാതോലിക്കാ ബാവയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. അമേരിക്കയില്‍ ഈ ബിഷപ്പിന് ചുമതലയുണ്ടായിരുന്ന ഒരു പള്ളിയിലെ പെരുന്നാളിന് പോയപ്പോഴായിരുന്നു സംഭവം. ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെയാണ് മെത്രാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പന്തികേടാണെന്നും അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്നുമായപ്പോള്‍ ഇദ്ദേഹം കേരളത്തിലേക്കു മുങ്ങുകയായിരുന്നു.
രണ്ടു മാസം മുമ്പ് സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ ഇടവകയിലെ ചെറുപ്പക്കാരനായ വികാരിയെ സ്ത്രീ പീഡനത്തിന്റെ പേരില്‍ നാടുകടത്തി. ഇപ്പോള്‍ അയാളെ തിരുവനന്തപുരത്ത് മാര്‍ത്തോമ സഭയുടെ ഒരു സ്റ്റഡി സെന്ററില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലെ സൗന്ദര്യപ്പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥനായി പോയ ഇയാള്‍ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്നു. അയാള്‍ വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. പള്ളിവികാരി സ്ഥിരമായി അവിടെ വന്നുപോകുന്നതും ഭാര്യയുമായി കിടപ്പറ പങ്കിടുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതം രാതി മേരിക്കയിലെ ഭദ്രാസന മെത്രാ പൊലീത്തയ്ക്ക് തെളിവ് സഹിതം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കത്തോലിക്കാ പള്ളിയില്‍ ജോലി ചെയ്തിരുന്ന ഫാ. സുരേഷ് യാമാര്‍ത്തി എന്ന തമിഴ് വൈദികനെ സ്ത്രീ പീഡനത്തിനും പണം തട്ടിപ്പിനും പിടിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ടു.