വിദ്യയുടെ വീട്ടില്‍ പോലീസ് പരിശോധന, ഒന്നും കണ്ടെത്താനായില്ല

കാസര്‍കോട്- അസിസ്റ്റന്റ് ലക്ചറര്‍ നിയമനത്തിനു വേണ്ടി മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ എസ്എഫ് ഐ മുന്‍ നേതാവ് കെ വിദ്യയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി.
നീലേശ്വരം പോലിസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയതിന് പിന്നാലെകേസന്വേഷിക്കുന്ന അഗളി പോലിസ് അന്വേഷണ സംഘവുമെത്തി.  ഒന്നര മണിക്കൂറോളം പരിശോധന നീണ്ടുനിന്നെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ രേഖകള്‍ കണ്ടെത്താനായില്ലെന്ന് അഗളി പോലിസ് അറിയിച്ചു. മാത്രമല്ല, സംഭവശേഷം ഒളിവില്‍പോയ കെ ദിവ്യയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടില്ല. പൂട്ടിയിട്ടിരുന്ന വീട് പോലീസ് പരിശോധനക്കെത്തിയപ്പോള്‍ ബന്ധു എത്തി തുറന്നു നല്‍കുകയായിരുന്നു. മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന്‌ശേഷം വിദ്യ ഇവിടെയെത്തിയിരുന്നില്ല. മറ്റുള്ളവര്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് മാറിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് അഗളി സിഐ കെ സലീം പറഞ്ഞു. അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജിലാണ് അസി. ലക്ചറര്‍ നിയമനത്തിനു വേണ്ടി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതുസംബന്ധിച്ച് എറണാകുളം മഹാരാജാസ് കോളജ് അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

Latest News