- വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി - തനിക്കെതിരായ വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തന്റെ നേതാക്കളാണ്. അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല.
മുതിർന്ന നേതാക്കൾ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂർവമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ട്. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ.
വിമർശങ്ങൾ പാർട്ടി ദേശീയ നേതൃത്വം പരിശോധിക്കട്ടെ. പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പ് യോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും എല്ലാവരും ആത്മപരിശോധന നടത്തട്ടെയെന്നും സതീശൻ പ്രതികരിച്ചു. ഇന്നലെ മുതിർന്ന എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത ഗ്രൂപ്പ് യോഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതിപക്ഷ നേതാവ് പറഞ്ഞു.