Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിൽ വീണ്ടും ഭക്ഷ്യ വിഷബാധ; ജാഗ്രത പാലിക്കാൻ നിർദേശം

170 പേർക്ക് വിഷബാധ സ്ഥിരീകരിച്ചു

മലപ്പുറം- ജില്ലയിൽ പാലപ്പെട്ടി പഞ്ചായത്തിൽ കല്യാണ ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഈ കല്യാണ പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ പുറത്തുനിന്നു വാങ്ങി ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം. ഭക്ഷ്യവിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മാറഞ്ചേരി ആരോഗ്യബ്ലോക്കിന് കീഴിൽ തീരദേശ മേഖലയിൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. അതുകൊണ്ട്
നിരവധി ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ എല്ലാവരും പ്രത്യേകിച്ച് തീരദേശ മേഖലയിലുള്ളവരും ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രതപാലിക്കണം.
ഭക്ഷ്യവിഷബാധക്കെതിരെയും ജലജന്യരോഗങ്ങൾക്കെതിരെയും പ്രതിരോധ നടപടി സ്വീകരിക്കുന്നതിനായി വിവാഹ സത്കാരങ്ങളും മറ്റു ആഘോഷ പരിപാടികളും നടത്തുമ്പോൾ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും ആവശ്യമായ മാർഗനിർദേശങ്ങൾ തേടേണ്ടതുമാണ്. തുടർന്നും ഇതുപോലെയുള്ള പരിപാടികളിൽ നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാവുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ശിപാർശ ചെയ്യും.
ജനങ്ങൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ  കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം  മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. കടകളിൽ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽ നിന്നു മാത്രം വാങ്ങി ഉപയോഗിക്കുക. ശീതള പാനീയങ്ങൾ തയാറാക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയോ പഴകിയതും ഉപയോഗശൂന്യവുമായതുമായ ഭക്ഷണപഥാർഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.
മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ പോലെ തന്നെ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ശാസ്ത്രീയമായ കൈകഴുകൽ ജലജന്യരോഗങ്ങളേ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികൾ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
 

Latest News