തിരുവനന്തപുരം - സംസ്ഥാനത്ത് ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് മൂന്നാം യാത്രക്കാരാവുന്നതിൽ വിലക്കില്ലെന്നും 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽനിന്ന് പിഴ ഈടാക്കില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്രനിമയത്തിൽ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര തീരുമാനം വരുംവരെ 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേരിൽ കുടുംബങ്ങൾക്ക് ഇരുചക്രവാഹനത്തിൽ പിഴ ഈടാക്കില്ലെന്ന് മന്ത്രി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ എട്ട് മുതൽ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കാനിരിക്കെയാണ് മന്ത്രിയുടെ പുതിയ അറിയിപ്പ്.
ഹെൽമെറ്റ് ധരിക്കാത്തത്, സീറ്റ്‌ബെൽറ്റ് ഉപയോഗിക്കാത്തത്, മൊബൈൽ ഉപയോഗം തുടങ്ങിയവയ്‌ക്കെല്ലാം പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്. പ്രതിദിനം 161 അപകടങ്ങളിൽ ശരാശരി 12 പേർ മരിക്കുന്നതായാണ് കണക്ക്. വാഹനങ്ങൾ കൂടുമ്പോൾ അപകട നിരക്ക് കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.