കണ്ണൂർ - കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലെ വിരോധം കാരണമെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി. ബംഗാൾ സ്വദേശിയായ പ്രതിയാണ് ഇപ്രകാരം മൊഴി നൽകിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറാണെന്ന് പോലീസ് പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് ട്രെയിന് തീവെക്കാനുണ്ടായ പ്രകോപനമെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസിൽ നിന്നും ലഭിച്ച വിവരം. കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് മുമ്പ് ട്രാക്കിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടതായി ബി.പി.സി.എൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവെന്നും പ്രദേശത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീവെച്ച കസ്റ്റഡിയിലുള്ള ഇയാൾ മുമ്പ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിനും തീയിട്ടതായി പറയുന്നു. സംഭവത്തിൽ റെയിൽവേ അധികൃതർ പോലീസിന് പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തത് ഗുരുതര കുറ്റകൃത്യങ്ങൾക്ക് വഴിവെച്ചതായും ആക്ഷേപമുണ്ട്.