കോഴിക്കോട് - സമസ്ത-സി.ഐ.സി ഭിന്നത രമ്യതയിലേക്ക്. സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഇതുസംബന്ധിച്ച് കോഴിക്കോട്ട് ചർച്ച നടത്തിയെന്നും കാർമേഘം നീങ്ങി, മഴവിൽ വർണം തെളിയുകയാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ് അറിയിച്ചു. അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട് ഉണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വാഫി-വഫിയ്യ വിഷയത്തിൽ സമസ്തയുടെയും ലീഗിന്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പുകോർത്ത് പ്രശ്‌നം പരിഹരിക്കാതെ നീണ്ടുപോയ പശ്ചാത്തലത്തിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ സമസ്ത പണ്ഡിതന്മാരും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസിന്റെയും സി.ഐ.സിയുടെയും പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നേതാക്കൾ പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്ത് സമവയാത്തിലെത്തിയതെന്നാണ് വിവരം.
ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉമ്മത്തിന്റെ കലാലയവും തുറന്ന ദിനം
കാർമേഘം നീങ്ങുന്നു; മഴവിൽ വർണം തെളിയുകയാണ്
സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും സി.ഐ.സി വിഷയത്തിൽ കോഴിക്കോട് ചർച്ച നടത്തി, അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട്. ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തിറങ്ങാതെ മഴവിൽ വർണം തെളിച്ച് മാനം ശാന്തമാവുകയാണ്.
ആശയ പോരാട്ടത്തിനപ്പുറം വ്യക്തിഹത്യ നടത്തിയ സകല പാപക്കറകളും ബാക്കിവെച്ചു. ഒരു വാഫി വഫിയ്യ വിഷയത്തിൽ സമസ്തയുടെയും ലീഗിന്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയിലൂടെ, നേതൃത്വത്തെ ബഹുമാനിക്കാതെ കൊമ്പുകോർത്തു. ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന് ചിന്തിക്കണം.
മസ്തയും മുസ്ലിം ലീഗും രണ്ട് സംഘടനയായി നിലകൊള്ളുമ്പോഴും പല മേഖലകളിലും ഒന്നിച്ചു നീങ്ങുന്നവരാണ്. പള്ളി, മദ്രസ, സ്ഥാപനങ്ങൾ, സാംസ്‌കാരിക റിലീഫ് മേഖലകൾ, പ്രവാസ സംഘം ചേരൽ... തുടങ്ങി പല മേഖലകളിലും ഈ ചേർന്ന് നിൽക്കലുണ്ട്. അത് കൊണ്ട് തന്നെ ഒന്നിന്റെ തീരുമാനം മറ്റേതിനെ ബാധിക്കും. സമസ്തയും ലീഗും വളർന്ന പശ്ചാത്തലവും പ്രതിയോഗികളെ പ്രതിരോധിച്ച ഇന്നലകളും ഇരു സംഘടനയിലേയും പുതിയ തലമുറയിലെ പലരും പഠിക്കാൻ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.
രണ്ട് സംഘടനയുടെ ആഭ്യന്തര പ്രശ്‌നങ്ങൾ അവരുടെ സ്വന്തമായ കാര്യമാണ്. സമസ്ത നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം ലീഗിലെ ഒരു വേദിക്കുമില്ല. മുസ്ലിം ലീഗ് നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം സമസ്തയിലെ ഒരു വേദിക്കുമില്ല. പൂർവകാല ചരിത്രങ്ങൾ മറന്ന് ഭിന്നിക്കേണ്ടവരല്ല നാം. മറ്റുള്ളവർക്ക് മുതലെടുപ്പിന് അവസരം നൽകി സ്വയം ക്ഷയിക്കേണ്ടതുമല്ല മുസ്ലിം ഉമ്മത്ത്. സഹകരിക്കാവുന്ന മേഖലകളിൽ നമുക്കൊന്നിച്ച് നിൽക്കാം. ഒന്നിന്റെയും അസ്തിത്വത്തിന് മറ്റൊന്ന് തടസ്സമാവാതെ. അല്ലാഹു അനുഗ്രഹിക്കട്ടെ.