Sorry, you need to enable JavaScript to visit this website.

വൈദ്യുതി സര്‍ചാര്‍ജ് ഇനി മാസംതോറും പിരിക്കും

തിരുവനന്തപുരം- സര്‍ചാര്‍ജ് മാസം തോറും പിരിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദൈ്വമാസ ബില്ലില്‍ ഓരോ മാസത്തെയും സര്‍ച്ചാര്‍ജും ഇനി മുതല്‍ ഉപഭോക്താവ് നല്‍കേണ്ടി വരും.
യൂണിറ്റിന് 10 പൈസ വരെയാണ് സര്‍ചാര്‍ജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സര്‍ചാര്‍ജായി നിലവില്‍ കെ.എസ്.ഇ.ബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ വരെ നാലു മാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 6.6 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതല്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ വീണ്ടും സര്‍ചാര്‍ജ് പിരിക്കാന്‍ പിരിക്കാന്‍ തീരുമാനിക്കുന്നത്. ഇതുവരെ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന നഷ്ടം സര്‍ചാര്‍ജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെ.എസ്.ഇ.ബി യൂണിറ്റിന് പത്ത് പൈസ വരെ സര്‍ചാര്‍ജ് ഈടാക്കും. ഇതിലും മുകളില്‍ സര്‍ചാര്‍ജ് ഈടാക്കേണ്ടി വരികയാണെങ്കില്‍ മാത്രമേ ഇനി മുതല്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങുകയുള്ളൂ.
നാല് മാസം കൂടുമ്പോള്‍ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സര്‍ചാര്‍ജാണ് ഇനി പ്രതിമാസം ഈടാക്കാന്‍ വഴിയൊരുങ്ങുന്നത്. ഇതോടെ കെ.എസ്.ഇ.ബിയുടെ വരുമാനം വര്‍ധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിന് ഇത് അധിക ബാധ്യതയാകും.

 

Latest News