Sorry, you need to enable JavaScript to visit this website.

യുവതിയെ അവഹേളിക്കാന്‍ വ്യാജ വിഡിയോകള്‍; യു.എ.ഇയില്‍ പ്രതിക്ക് ജയിലും പിഴയും

അബുദാബി- വനിതയെ അപകീര്‍ത്തിപ്പെടുത്താന്‍ സമൂഹമാധ്യമത്തില്‍ വ്യാജ വിഡിയോകള്‍ പോസ്റ്റ് ചെയ്ത യു.എ.ഇ പൗരന് ആറു മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ. സമൂഹ മാധ്യമങ്ങളില്‍ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വനിതയെ അപകീര്‍ത്തിപ്പെടുത്താന്‍ സ്‌നാപ് ചാറ്റില്‍ വ്യാജ വിഡിയോകള്‍ പോസ്റ്റ് ചെയ്തായാള്‍ക്കാണ് അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. അവഹേളിക്കുന്ന 30 വിഡിയോ ക്ലിപ്പുകളാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ കേസ് സിവില്‍ കോടതിക്ക് കൈമാറി.
പ്രതി തയാറാക്കിയ വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
അപകീര്‍ത്തിയുണ്ടാക്കുന്ന വിഡിയോ സന്ദേശങ്ങളെ കുറിച്ച് ഒരു സുഹൃത്ത് അറിയിച്ചുവെന്ന് കാണിച്ചാണ് വനിത കോടതിയെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഫോളോവേഴ്‌സിനിടയില്‍ പ്രതിഛായ തകര്‍ക്കാന്‍ ഈ വിഡിയോകള്‍ കാരണമായെന്നും അവര്‍ പറഞ്ഞിരുന്നു. കൃത്രിമ വിഡിയോകളുണ്ടാക്കി പ്രതി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
വിഡിയോ ക്ലിപ്പുകള്‍ താനുണ്ടാക്കിയതല്ലെന്നും യുവതി തന്നെയാണ് അതിനു പിന്നിലെന്നുമാണ് യു.എ.ഇ സ്വദേശിയായ പ്രതി വാദിച്ചിരുന്നത്. എന്നാല്‍ ലബോറട്ടറി റിപ്പോര്‍ട്ടുകളും പ്രോസിക്യൂട്ടറുടെ അന്വേഷണവും പ്രതി തന്നെയാണ് ഇതിനു പിന്നിലെന്ന് തെളിയിച്ചു. യു.എ.ഇ സൈബര്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Latest News