Sorry, you need to enable JavaScript to visit this website.

തീപിടിത്തം സര്‍ക്കാരിന്റെ  സ്ഥിരം പരിപാടി-പ്രതിപക്ഷ നേതാവ്

കൊച്ചി- കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവത്തില്‍ ബ്ലീച്ചിങ് പൗഡറില്‍ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് അവിശ്വസനീയമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ഇതിന് പിന്നില്‍ അട്ടിമറി ഉണ്ട്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറില്‍ നിന്ന് തീ പടര്‍ന്നുവെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വര്‍ണ്ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളില്‍ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നിര്‍ണ്ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. രണ്ട് വര്‍ഷത്തിനിടെ 9 എംഡിമാര്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ മാറി മാറി വന്നു. ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പര്‍ച്ചേസിന് വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിയുടെ കേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഓടി ഒളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30 യോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

 

Latest News