കൊച്ചി- കേരളത്തിലും മുസ്ലിംകൾക്ക് എതിരായ വിവേചനം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുന്നുവെന്നതിന്റെ ചിത്രങ്ങളാണ് ഓരോ ദിവസവും തെളിഞ്ഞു വരുന്നത്. ഇത്തരത്തിൽ ഒരു അനുഭവം വിവരിക്കുകയാണ് പി.വി ഷാജി കുമാർ. കഴിഞ്ഞ ദിവസം കളമശേരിയിലെ ഹൗസിംഗ് കോളനിയിൽ വാടക വീട് നോക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ഷാജി വിവരിക്കുന്നത്.
ഷാജിയുടെ വാക്കുകൾ:
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
''പേരേന്താ..?''
''ഷാജി''
അയാളുടെ മുഖം ചുളിയുന്നു. ''മുസ്്‌ലിമാണോ..?''ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
''ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..''
''ഓ... ഓണർ എന്ത് ചെയ്യുന്നു..'' ''ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..''
''ബെസ്റ്റ്..''
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്. ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്...
''എനിക്ക് വീട് വേണ്ട ചേട്ടാ...''
ഞാൻ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു. 'ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..