തിരുവനന്തപുരം - കല്ലമ്പലത്ത് വാഹനാപകടത്തിൽ മരിച്ച ആറ്റങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥി സാരംഗ് ബി.ആറിന് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗിന്റെ വിജയം.
മെയ് 13ന് ആശുപത്രിയിൽ പോയി മടങ്ങവെ വടക്കോട്ട് കാവിന് സമീപത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി ബിനേഷ് കുമാർ- ജി.ടി രജനി ദമ്പതികളുടെ മകനായ സാരംഗ് (15) മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. വേർപാടിന് പിന്നാലെ സാരംഗിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു. ആറു പേർക്കാണ് അവയവങ്ങൾ നൽകിയത്. പഠന മികവിനൊപ്പം ഫുട്ബാളിലും മികച്ചൊരു വാഗ്ദാനമായിരുന്നു നാടിന്റെ നോവായി മാറിയ സാരംഗ്. കല്ലമ്പലം കെ.ടി.സി.ടി കോളജിലെ ബിരുദ വിദ്യാർത്ഥി യശ്വന്ത് ആണ് സാരംഗിന്റെ സഹോദരൻ.