Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക തൊഴിലാളി ഇന്‍ഷുറന്‍സ് വിസക്കച്ചവടം തടയുമെന്ന് വിദഗ്ധര്‍

റിയാദ് - നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കുടുംബങ്ങളെ മാത്രമാണ് ബാധിക്കുകയെന്നും നിരവധി നിഷേധാത്മക പ്രവണതകള്‍ക്ക് ഇത് തടയിടുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ജോലിക്കായി പുറത്തുവിടുന്ന പ്രവണതയുണ്ട്. ഇത് ഗുരുതരമായ സാമൂഹിക, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. സൗദി സമൂഹത്തില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കുടുംബങ്ങളില്‍ മാത്രമാണ് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ളത്. അതുകൊണ്ടു തന്നെ വേലക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം വളരെ കുറച്ച് കുടുംബങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ.
സൗദി പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാലില്‍ കൂടുതലും വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രണ്ടില്‍ കൂടുതലുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 9,600 റിയാല്‍ തോതില്‍ ലെവി ബാധകമാക്കിയതും അത്യാവശ്യങ്ങള്‍ക്കല്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കും. ലെവി ബാധകമാകുന്ന നിലക്ക് നിശ്ചിത പരിധിയില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ റിക്രൂട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതാകും. ഇത് മാന്‍പവര്‍ സപ്ലൈ കമ്പനികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും.
നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ആവശ്യത്തില്‍ കൂടുതല്‍ വേലക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രവണതക്ക് തടയിടുമെന്ന് അല്‍അജീര്‍ അല്‍മുന്‍തദബ് റിക്രൂട്ട്‌മെന്റ് കമ്പനി സി.ഇ.ഒ ഡോ. ഫൈസല്‍ അല്‍വഅലാന്‍ പറഞ്ഞു. സൗദി പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 9,600 റിയാല്‍ ലെവി ബാധകമാക്കിയതിനു പിന്നാലെയാണ് നാലില്‍ കൂടുതലുള്ള വേലക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഒന്നു മുതല്‍ രണ്ടു വരെ ശതമാനം കുടുംബങ്ങള്‍ മാത്രമാണ് സൗദിയില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനം വളരെ കുറച്ച് കുടുംബങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ.
താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് കമ്പനികളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനെ അപേക്ഷിച്ച് നാലില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ചെലവുകള്‍ വര്‍ധിക്കുന്നതിന്റെ ഫലമായി നാലില്‍ കൂടുതല്‍ വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാന്‍പവര്‍ സപ്ലൈ കമ്പനികളെയും സ്ഥാപനങ്ങളെയും സമീപിക്കാന്‍ മുന്‍ഗണന നല്‍കുമെന്നാണ് കരുതുന്നതെന്നും ഡോ. ഫൈസല്‍ അല്‍വഅലാന്‍ പറഞ്ഞു.
നാലില്‍ കൂടുതലുള്ള വേലക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനവും സൗദി പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാലില്‍ കൂടുതലും വിദേശികളുടെ കഫാലയില്‍ രണ്ടില്‍ കൂടുതലുമുള്ള വേലക്കാര്‍ക്ക് പ്രതിവര്‍ഷം 9,600 റിയാല്‍ തോതില്‍ ലെവി ബാധകമാക്കിയതും ആവശ്യത്തില്‍ കൂടുതല്‍ വേലക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രവണതക്ക് തടയിടുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. ലുഅയ് അല്‍ത്വയ്യാര്‍ പറഞ്ഞു. ആവശ്യത്തില്‍ കൂടുതല്‍ വേലക്കാരെ റിക്രൂട്ട് ചെയ്യുന്നത് സ്‌പോണ്‍സര്‍മാര്‍ക്കു കീഴില്‍ ജോലിയില്ലാതെ തൊഴിലാളികള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിലേക്ക് നയിക്കും. ഇത് മയക്കുമരുന്ന് വിതരണം, മോഷണം, മദ്യനിര്‍മാണം, ഭിക്ഷാടനം അടക്കം സാമൂഹിക, സുരക്ഷാ മേഖലകളില്‍ വലിയ ഭീഷണികള്‍ സൃഷ്ടിക്കുന്ന പലവിധ കുറ്റകൃത്യങ്ങളും രാജ്യത്ത് പെരുകാന്‍ ഇടയാക്കുമെന്നും ഡോ. ലുഅയ് അല്‍ത്വയ്യാര്‍ പറഞ്ഞു.

 

Latest News