തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമം ഭേഗതി ചെയ്തുകൊണ്ട് പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. നേഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അതിക്രമങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമാക്കി ഓര്‍ഡിനന്‍സില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും, ചീത്ത വിളിക്കുന്നതുമെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ആശുപത്രിയില്‍ നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ ആറിരട്ടി വരെ പിഴ ഈടാക്കുന്നതും പരിഗണനയിലുണ്ട്. സമയബന്ധിത നിയമനടപടികള്‍ക്ക് വ്യവസ്ഥയുണ്ടാകും.
സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെയും നിയമ പരിരക്ഷയില്‍ ഉള്‍പെടുത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.