മലപ്പുറം- കിഴിശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളായ ഒൻപതുപേർ പോലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് നാളെ(ഞായറാഴ്ച) രേഖപ്പെടുത്തും.