Sorry, you need to enable JavaScript to visit this website.

താനൂർ ബോട്ട് ദുരന്തം മരണം 22 ആയി; തിരിച്ചറിയാതെ അഞ്ചുപേർ, ചികിത്സയിലുള്ളത് 11 പേർ

(താനൂർ) മലപ്പുറം - കേരളത്തെ ഞെട്ടിപ്പിച്ച മലപ്പുറം ജില്ലയിലെ താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽ തീരത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 22 മരണം. 11 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ലാത്തത് രക്ഷാപ്രവർത്തനത്തിലും തിരിച്ചിലിലും ഏറെ പ്രയാസങ്ങളുണ്ടാക്കി.
 രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ് ആശുപത്രിയിലും ഏഴു വയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലുണ്ട്. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്.  
 അതിനിടെ ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്നും റിപ്പോർട്ടുണ്ട്. വൈകീട്ട് അഞ്ചോടെ ബോട്ട് യാത്ര അവസാനിപ്പിക്കേണ്ടതുണ്ടെങ്കിലും രാത്രിയും ട്രിപ്പടിച്ചത് പണത്തോടുള്ള ആർത്തിയാണെന്നും പറയുന്നു.
 രാത്രി ഏഴോടെ തൂവൽതീരത്തുനിന്ന് പുറപ്പെട്ട താനൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് 700 മീറ്റർ അകലെയാണ് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടവർ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റർമോർട്ടം നടപടികൾ തിങ്കളാഴ്ച രാവിലെ ആറു മുതൽ നടക്കും. നേവിയുടെയും മറ്റും നേതൃത്വത്തിലുള്ള തിരിച്ചിലും തിങ്കളാഴ്ച പുലർച്ചെ മുതൽ നടക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ച 22 പേരിൽ 17 പേരെയാണ് ഇതുവരെയായി തിരിച്ചറിഞ്ഞത്.
 

Latest News