തിരുവനന്തപുരം - മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മെയ് എട്ടിന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ അപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.
ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് കരുതുന്നത്. ദുഷ്‌കര സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.