ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ സിനിമയിലെ സ്ത്രീ കൂട്ടായ്മ. അമ്മയുടെ തീരുമാനം സ്്ത്രീ വിരുദ്ധമാണെന്നും അപലപിക്കുന്നുവെന്നും എന്നും അവൾക്കൊപ്പമാണെന്നും വിമെൻ ഇൻ സിനിമാ കലക്ടീവ് (ഡബ്യൂ.സി.സി)വ്യക്തമാക്കി. ഏഴു ചോദ്യങ്ങളാണ് ഇത് സംബന്ധിച്ച് സിനിമാ സംഘടനയായ അമ്മയോട് ഡബ്യൂ.സി.സി ചോദിച്ചത്.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. അവൾക്കൊപ്പം.
ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗമാണ് അമ്മ എന്ന സംഘടനയിലേക്ക് ദീലീപിനെ തിരികെയെടുക്കാൻ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസിൽ പ്രതി സ്ഥാനത്തുള്ള ദിലീപിനെ നേരത്തെ അമ്മ പുറത്താക്കിയിരുന്നു. ചട്ടങ്ങൾ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്നാണ് ഇത് സംബന്ധിച്ച് അമ്മ നൽകുന്ന വിശദീകരണം. നടൻ സിദ്ദീഖാണ് ദിലീപിനെ തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് എന്നാണ് വാർത്തകൾ.