ആലപ്പുഴ-മുൻ എ.എസ്.പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.പിയായിരുന്ന ഹരിപ്പാട് പുത്തേത്ത് വീട്ടിൽ ഹരികൃഷ്ണനെ (58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമപുരം റെയിൽവേ ക്രോസിന് തെക്കുവശമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ട്രെയിൻ ഇടിച്ച വിവരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് കായംകുളം റെയിൽവേ സ്‌റ്റേഷനിൽ അറിയിക്കുകയും തുടർന്ന് കരിയിലക്കുള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആളിനെ തിരിച്ചറിഞ്ഞത്.ഇദ്ദേഹം വന്ന കാർ സമീപത്തെ റോഡ് സൈഡിൽ കണ്ടെത്തി. എറണാകുളം മേക്കാലടിയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള കാറാണ് ഇത്. സോളാർ കേസിന്റെ ആദ്യ കാലത്ത് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടയാളായിരുന്നു ഹരികൃഷ്ണൻ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു. ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.