Sorry, you need to enable JavaScript to visit this website.

ആശ്രിതരുടെ ഇഖാമ പുതുക്കൽ

ചോദ്യം: എന്റെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ ആശ്രിത വിസയിലുള്ള ഭാര്യയുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാനാണ് ആഗ്രഹിക്കുന്നത്? അതു സാധ്യമാണോ? അതോ ഒരു വർഷത്തേക്കു തന്നെ പുതുക്കാനുള്ള ലെവി അടയ്ക്കണോ?  വിശദീകരിക്കാമോ?

ഉത്തരം:  ഇഖാമ ഘട്ടംഘട്ടമായി പുതുക്കാവുന്ന സൗകര്യം തൊഴിൽ വിസയിലുള്ളവർക്കു മാത്രമാണുള്ളത്. വീട്ടുജോലിക്കാരുടെ വിസയിലുള്ളവർക്കു ഇതിനു കഴിയില്ല. തൊഴിൽ വിസയിലുള്ളവർക്ക് മൂന്നു മാസം,  ആറു മാസം, ഒൻപതു മാസം 12 മാസം തോതിൽ ഇഖാമ പുതുക്കാൻ സാധിക്കും. ആശ്രിതരുടെ വിസ മൂന്നു മാസത്തേക്കാണ് പുതുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ സ്‌പോൺസറായുള്ള തൊഴിലാളിയുടെ വിസയും അത്രയും മാസത്തേക്കേ പുതുക്കാൻ കഴിയൂ. ഒരു വർഷത്തേക്കു പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആശ്രിത വിസയും ഒരു വർഷത്തേക്കു പുതുക്കണം. അതാണ് ജവാസാത്ത് നിയമം അനുശാസിക്കുന്നത്. 

സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറ്റം

ചോദ്യം: കഴിഞ്ഞ മാസം ഹൗസ് ഡ്രൈവർ വിസയിൽ വന്നയാളാണ് ഞാൻ. എനിക്ക് ഇതുവരേയും സ്‌പോൺസർ ഇഖാമ എടുത്തു തന്നിട്ടില്ല. ആറു മാസം കഴിഞ്ഞേ ഇഖാമ എടുത്തു തരൂവെന്നാണ് സ്‌പോൺസർ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സ്‌പോൺസറുടെ അനുമതിയില്ലാതെ എനിക്ക് സ്‌പോൺസർഷിപ് മാറാൻ കഴിയുമോ? 

ഉത്തരം: പുതിയതായി  ജോലിക്കെത്തുന്നവർക്ക് ഇഖാമ എടുത്തു നൽകേണ്ടത് സ്‌പോൺസറുടെ  ഉത്തരവാദിത്തമാണ്.  ഇഖാമ ലഭിച്ച ശേഷം കരാർ കാലാവധിക്കു ശേഷമോ, സ്‌പോൺസറുടെ അനുമതിയോടെയോ സ്‌പോൺസർഷിപ് മാറാൻ കഴിയും. മൂന്നു മാസത്തിനുള്ളിൽ സ്‌പോൺസർക്ക് ഇഖാമ എടുത്തു നൽകിയാൽ മതി. അതുവരെ പരിശീലന കാലം ആയാണ് കണക്കാക്കുന്നത്. അതിനിടെ പരസ്പരം ഇഷ്ടപ്പെടുന്നില്ലെങ്കിൽ കരാർ റദ്ദാക്കാം. പരിശീലന കാലം കഴിഞ്ഞും സ്‌പോൺസർ ഇഖാമ എടുത്തു നൽകിയില്ലെങ്കിൽ  മാത്രമാണ് സ്‌പോൺസറുടെ അനുമതിയില്ലാതെ മറ്റു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ കഴിയുക. 

എക്‌സിറ്റ് റീ എൻട്രിയിലെ തിരുത്തൽ

ചോദ്യം: റീ എൻട്രി അടിച്ചപ്പോൾ മടങ്ങിപ്പോരാൻ ഉദ്ദേശിച്ച തീയതിൽ തെറ്റു സംഭവിച്ചു. ഇനി ഫീസ് നൽകാതെ തീയതി മാറ്റി റീ എൻട്രി അടിക്കാൻ കഴിയുമോ?

ഉത്തരം: ഒരു തവണ എക്‌സിറ്റ് റീ എൻട്രി വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ അതിൽ തിരുത്തലുകൾ സാധ്യമല്ല. ഇനി തീയതിയിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലെ എക്‌സിറ്റ് റീ എൻട്രി റദ്ദാക്കിയ ശേഷം വീണ്ടും ഫീസ് അടച്ച് എക്‌സിറ്റ് റീ എൻട്രി അടിക്കണം. 

Latest News