ജിദ്ദ/കൊച്ചി- ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരൻമാരുടെ ഒഴിപ്പിക്കൽ തുടരുന്നു. ഖാർത്തൂമിലും പരിസരത്തും ഇപ്പോഴും നടക്കുന്ന ആക്രമണങ്ങൾക്ക് ഇടയിലൂടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. സുഡാനിൽ പോരാടുന്ന ഇരുവിഭാഗത്തിന്റെയും അനുമതിയോടെയും സഹായത്തോടെയുമാണ് ഒഴിപ്പിക്കൽ. അതേസമയം, പ്രതിസന്ധി രൂക്ഷമായ ഖാർത്തൂമിൽനിന്ന് പോർട്ടു സുഡാനിലേക്കുള്ള 800-ലേറെ കിലോമീറ്റർ താണ്ടി എത്തുക എന്നതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി. സുഡാനിൽ 3400 പേരാണ് ഇതേവരെ ഇന്ത്യൻ എംബസിയിൽ നാട്ടിലേക്ക് തിരിച്ചുപോരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 1400-ഓളം പേരെ ഇതോടകം ഒഴിപ്പിച്ചു. ഇന്നലെ രാത്രി വൈകി വരെ ഒൻപത് സംഘങ്ങളെയാണ് സുഡാനിൽനിന്ന് ഓപ്പറേഷൻ കാവേരി തുടങ്ങിയത് മുതൽ ജിദ്ദയിൽ എത്തിച്ചത്. ഇതിൽ പകുതിയിലേറെ പേരെ നാട്ടിലേക്ക് അയച്ചു. ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കാണ് ജിദ്ദയിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്. പത്തുദിവസത്തിനകം മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ഓപ്പറേഷൻ കാവേരി നടത്തുന്നത്. പത്തുദിവസത്തിനകം ഓപ്പറേഷൻ കാവേരി പൂർത്തിയാക്കും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്. സുഡാനിൽനിന്നുള്ള ഏഴാമത്തെ സംഘത്തിൽ 135 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അതേസമയം, സുഡാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സെബല്ലയും മകൾ മരീറ്റയെയും കേരളത്തിലെത്തി.